ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നോർത്തംപ്റ്റനിലെ കാരവൻ പാർക്കിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ വരെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചു. 500 കാരവാനുകളിലായി ആയിരത്തോളം പേരെയാണ് എൻവിയോൺമെന്റ് ഏജൻസി നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ബില്ലിംഗ് അക്വാഡ്രോമിൽ ഒഴിപ്പിച്ചത്. ശക്തമായ മഴയെ തുടർന്ന് പാർക്കിൽ എല്ലാം തന്നെ വെള്ളം കയറിയിരുന്നു.ടെമ്പറേച്ചർ ശക്തമായി കുറഞ്ഞതിനെ തുടർന്ന്, ആളുകളിൽ ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടാകുന്നതായും അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്തു നിന്നും മാറ്റിയ ആളുകളെ പാർപ്പിക്കാൻ ആയി അടിയന്തര സഹായ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

അവിടെ താമസിക്കുന്ന ജനങ്ങളോട് സുരക്ഷിത സ്ഥലത്തേക്ക് മാറിതാമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന സ്ഥലമാണ് ഈ പാർക്ക്. 2012 നവംബറിലും ഇത്തരത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കുഴിയിലേക്ക് താഴ്ന്നുപോയ ഒരു കാറിലുണ്ടായിരുന്ന മൂന്നുപേരേ രക്ഷപ്പെടുത്തിയതായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരു യുവതിയും കൈ കുഞ്ഞും ഉണ്ടായിരുന്നതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. നല്ല തോതിൽ വെള്ളപ്പൊക്കം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതൊരു അടിയന്തര സാഹചര്യമാണെന്നും, ജനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ചീഫ് സൂപ്രണ്ട് മൈക്ക് സ്റ്റാമ്പർ അഭ്യർത്ഥിച്ചു.