സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. വീട്ടില്‍ കയറി ജല അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആക്രമണത്തില്‍ പരിക്കേറ്റ ജല അതോറിറ്റി ജീവനക്കാരന്‍ കുന്നംകുളം ഇന്‍ഡ്രസ്റ്റിയല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കല്‍ മാര്‍ട്ടിന്‍, പെരുമ്പിലാവ് അറക്കല്‍ ചന്ദ്രന്‍, ഭാര്യ എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേജര്‍ രവി പ്രചാരകനായ പ്രീ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം സംഘത്തിലുണ്ടായിരുന്നത്.

പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തി എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകാനായി സിഗ്‌നല്‍ നല്‍കിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പുറകില്‍ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ മാര്‍ട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേസമയം എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയപ്പോള്‍ എസ്‌യുവി നിര്‍ത്തേണ്ടിവന്നു. സംഭവം കണ്ട കരാര്‍ ജോലിക്കാര്‍ കൂടി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ ജാക്കി ലിവറുള്‍പ്പടെയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും ചോദ്യ ചെയ്ത മാര്‍ട്ടിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.

രക്ഷപ്പെടാനായി മാര്‍ട്ടിന്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പുറകെ എത്തിയ ഇവര്‍ മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും ഭാര്യയേയും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുന്‍പിലെ ചുമരിലെ പ്ലഗ്ഗും സ്വിച്ച് ബോര്‍ഡുകളും ഇവര്‍ അടിച്ചു തകര്‍ത്തു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. നിരവധി സിനമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകള്‍ ഇയാളെ തിരിച്ചറിയാന്‍ കാരണം. കാറില്‍ സ്ഥാപനത്തിന്റെ പേരും ലോഗോയുമുണ്ടായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി ചിത്രമായ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴസിലും കണ്ണന്‍ അഭിനയിച്ചിരുന്നു.