ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രധാന റീറ്റെയിൽ ഷോപ്പുകളുടെ ഉടമകൾ തങ്ങളുടെ കടകൾക്കും ജീവനക്കാർക്കും ആക്രമികളിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു . ടെസ്‌കോ, സെയിൻസ്‌ബറി, ബൂട്ട്‌സ്, ഡബ്ല്യുഎച്ച് സ്മിത്ത് എന്നിവ ഉൾപ്പെടെയുള്ള 90 റീറ്റെയിൽ ഷോപ്പുകളുടെ ഉടമകളാണ് ആക്രമികൾക്ക് എതിരെ ശക്തമായി നടപടി ആവശ്യപ്പെട്ട് ഗവൺമെന്റിന് കത്തയച്ചത്. ആൽഡി, പ്രിമാർക്ക്, സൂപ്പർ ഡ്രഗ് എന്നീ കമ്പനികളുടെ ഉടമകളും സംയുക്തമായി കത്തയച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ജീവനക്കാരെ ഷോപ്പുകളിൽ ആക്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യത്തിന്റെ പട്ടികയിൽ പെടുത്തണമെന്നാണ് പ്രധാനമായും കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആവശ്യം. സമാനമായ ഒരു നിയമം സ്കോട്ട് ലൻഡിൽ നിലവിലുണ്ട്. അതുകൊണ്ടുതന്നെ സ്കോട്ട്‌ലൻഡിൽ ഈ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് കുറ്റവാളികൾക്ക് ലഭിക്കുന്നത്. 88 റീറ്റെയിൽ ബിസിനസ് ഉടമകൾ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ചോദിച്ചിട്ടുണ്ട്.

ഇതേ ആവശ്യത്തെ മുൻനിർത്തി നേരത്തെ ക്രൈം മന്ത്രി ക്രിസ് ഫിലിപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുവേണ്ടി ഒരു കർമ്മപദ്ധതി വികസിപ്പിക്കാമെന്ന് മന്ത്രിയുടെ ഭാഗത്തുനിന്നും വാഗ്ദാനം നൽകപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷോപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 73% ഗുരുതരമായ കുറ്റകൃത്യങ്ങളോട് പ്രതികരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 44 ശതമാനം റീട്ടെയിൽ ഡീലർമാർ അക്രമങ്ങളോടുള്ള പോലീസിന്റെ പ്രതികരണത്തെ വളരെ മോശം എന്നാണ് വിലയിരുത്തിയിരിക്കുന്നത് . സംഘടിത സംഘങ്ങൾ ജീവനക്കാരെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുന്നതും കടകൾ ഒഴിപ്പിക്കുന്നതിലും കടുത്ത ആശങ്കയാണെന്ന് ഷോപ്പ് ഉടമകൾ ആഭ്യന്തര സെക്രട്ടറിക്കുള്ള കത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയിൽ കടകളിലുള്ള കുറ്റകൃത്യങ്ങൾ, മോഷണം സാമൂഹിക വിരുദ്ധ പെരുമാറ്റം എന്നീ കാര്യങ്ങളിൽ ഓരോ വർഷവും കഴിയുംതോറും 35 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതായാണ് കണക്കുകൾ . ഈ വർഷത്തെ ആദ്യ 6 മാസങ്ങളിൽ 175000 ത്തിലധികം നിയമവിരുദ്ധ സംഭവങ്ങളാണ് യുകെലെ ഷോപ്പുകളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.