ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2008 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങൾ വിൽക്കരുതെന്ന നിർണായക തീരുമാനത്തെ സ്വാഗതം ചെയ്ത് ഭൂരിപക്ഷം ആളുകളും. യൂഗോവ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. പുകവലിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് യുവതലമുറയെ തടയുന്നതിനുള്ള നിയമനിർമ്മാണത്തെ 57 ശതമാനം ബ്രിട്ടീഷ് ജനത പിന്തുണയ്ക്കുന്നെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. 2009 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന ന്യൂസീലാൻഡിൻെറ നിർണായക തീരുമാനത്തിന് പിന്നാലെയാണിത്.

2025 ഓടെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം പൂർണമായും നിർമാർജനം ചെയ്യാനാണ് പരിശ്രമം. അതിന്റെ ഭാഗമായാണ് പ്രാഥമിക ഘട്ടം എന്ന നിലയിൽ 2008 ന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാൻ പറ്റില്ലെന്ന നിയമം കൊണ്ടുവന്നത്. 2019 ൽ തന്നെ യുകെ സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. പുകയില നിരോധന നിയമങ്ങളും, നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, 2030 ൽ രാജ്യം പൂർണമായും ഇവയിൽ നിന്ന് മോചനം നേടുമെന്ന് അധികൃതർ പറയുന്നു.

കുട്ടികളുടെ മുന്നിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് നേരത്തെ മുതൽ തന്നെ കുറ്റകരമാണ്. 2008ൽ സിഗരറ്റ് പാക്കറ്റുകൾക്ക് മുകളിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുകവലിയിൽ നിന്ന് ജനങ്ങളെ പുറത്ത് കൊണ്ടുവരാൻ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ 2037 ഓടെ പൂർണതയിൽ എത്തുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പറയുന്നത്. അതേസമയം, 2021-ൽ, ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനത്തിൽ പ്രായപൂർത്തിയായ എട്ടിൽ ഒരാൾ പുകവലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.