പത്തനംതിട്ട : കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ സ്ഫുടതയോടെ നൊടിയിടയിൽ പറയുന്ന മലാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ് ഐയ്യർ ഐഎഎസ് യു.ആർ.എഫ് ദേശിയ റിക്കോർഡ് സമ്മാനിച്ചു.

യു.ആർ.എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.റാന്നി എംഎൽഎ പ്രമോദ് നാരായണൻ അംഗികാര മുദ്ര സമ്മാനിച്ചു. യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി(കൽക്കട്ട), ഇൻ്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, എന്നിവരടങ്ങിയ സമിതിയാണ് മലാലയെ ദേശിയ റിക്കാർഡിന് ശിപാർശ ചെയ്തത്.ചടങ്ങിൽ ജോൺ മാത്യം ചക്കിട്ടയിൽ, ജഹോണിയ തോമസ് മാത്യം, ലിജോ ഏബ്രഹാം ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.

അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളായ മലാല ലില്ലി ഏബ്രഹാം (5) കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പാക്കിസ്ഥാനിലെ മലാലയുടെ ആരാധകയായ ശേബ ഗർഭിണിയായിരിക്കെ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ ‘മലാല ‘യെന്ന് പേരിടുമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു.

മൂന്നര വയസ്സ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. ലിജോ വായിച്ച ബൈബിളിലെ 23-ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള അറുപത്താറ് പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. കൂടാതെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങ ളുടെയും സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരുകൾ ഇവൾക്ക് മന:പാഠമാണ്.25 ദിവസം മുൻപാണ് 140എംഎൽഎമാരുടെയും പേരുകൾ മകളുടെ ഉള്ളിൽ നിറ യ്ക്കണമെന്ന് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലെ പിആർഒ ആയ ലിജോ തീരുമാനിച്ചത്.195 രാജ്യങ്ങളുടെയും പേരുകൾ , ഇന്ത്യയിലെ പ്രസിഡന്റ്മാർ, പ്രധാനമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ , ഗവർണ്ണർ എന്നിവരുടെ പേരുകൾ മലാല പഠിച്ചു തുടങ്ങിയിട്ടുണ്ട്.