നൂറോളം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന്എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു (കട്ടപ്പുറം) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയിലെ മുന്‍നിര താരമായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതന്‍ ശങ്കുവില്‍ അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയവേഷം കൈകാര്യംചെയ്തു.
അസുരവിത്ത്, വെളുത്ത കത്രീന, തേന്‍മാവിന്‍ കൊമ്പത്ത്, ഭാര്യ, കാപാലിക, മനുഷ്യപുത്രന്‍, കാക്കത്തമ്പുരാട്ടി, ജീസസ്, നിഷേധി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പട്ടാഭിഷേകം, മകനെ നിനക്കുവേണ്ടി, എറണാകുളം ജങ്ഷന്‍, കണ്ണൂര്‍ എക്‌സ്പ്രസ്, ചിത്രമേള, ലങ്കാദഹനം തുടങ്ങിയ ഇരുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്ന ആദ്യ മുസ്ലീം വിദ്യാര്‍ഥിനിയായിരുന്നു ഖദീജ. യാഥാസ്ഥിതിക കുടുംബത്തിലെ വിലക്കുകളെ വകവയ്ക്കാതെയായിരുന്നു ഖദീജയുടെ കലാജീവിതം. പ്രേംനസീര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ മേതല ചിറ്റേത്തുകുടി വീട്ടില്‍ പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും മകളാണ് ഖദീജ. സഹോദരങ്ങള്‍: സൈനബ, നബീസ, കാസിം, ഇബ്രാഹിം, സലീംരാജ്. മക്കള്‍: ലീന, സോണി, ടെഡി, സ്റ്റെന്‍സി (ടെന്‍സണ്‍), പരേതരായ വിന്നി, സോഫി. മരുമക്കള്‍: ഷജിനി, ജെയിംസ്, വിന്‍സന്റ്, രാഖി, പ്രിയ, നോയല്‍