സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗൗരവ് മേനോന്‍ . ‘കോലുമിട്ടായി’ എന്ന ചിത്രത്തിനെതിരെയാണ് ഗൗരവിന്റെ ആരോപണം. സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീട് പ്രവര്‍ത്തകര്‍ കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് വികാരാധീനനായി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നു ആരോപിച്ചു. സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ തന്നോട് ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവര്‍ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിയ്ക്കായിരുന്നെന്നും ഗൗരവ് പറയുന്നു. പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ചിതത്തിന്റെ അണിയറക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു. എന്നാല്‍ സംവിധായകന്‍ അരുണ്‍ വിശ്വം ഈ ആരോപണങ്ങളെ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും അരുണ്‍ പറയുന്നു