പതിവുപോലെ വെള്ളം കോരാനായി കിണറ്റിന്‍കരയിലെത്തിയതാണ് നക്കര വെള്ളാവൂര്‍ വീട്ടില്‍ ഭാര്‍ഗവന്‍. തൊട്ടി കിണറ്റിലേക്കിട്ടപ്പോള്‍ ഒപ്പം കയറില്ലാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല.

വെള്ളത്തിലേക്ക് തൊട്ടിമാത്രം വീണത് ആദ്യം ഞെട്ടലായി. തലേന്ന് രാത്രി പത്തുമണിക്കുശേഷവും തൊട്ടിക്കൊപ്പമുണ്ടായിരുന്ന കയര്‍, എവിടെപ്പോയിയെന്ന അന്വേഷണം ഒടുവിലെത്തിച്ചത് രണ്ട് മൃതദേഹങ്ങളിലേക്ക്.

അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ഈ ഗ്രാമം വെള്ളിയാഴ്ച രാവിലെ മിഴി തുറന്നത്. നക്കര വെള്ളാവൂര്‍ ഹരിചന്ദ്രന്റെ (ഹരി) മരണവും ഭാര്യ ലളിതയുടെ കൊലപാതകവും നാടിനെ നടുക്കത്തിലാഴ്ത്തി.

നേരം പുലര്‍ന്നിട്ടും ഹരിചന്ദ്രന്റെ വീട്ടില്‍ ആളനക്കമില്ലാതിരുന്നതാണ് അയല്‍വാസികളെ ആദ്യം സംശയത്തിലാഴ്ത്തിയത്. സമീപവാസിയും ബന്ധുവുമായ അഭിലാഷ് ഈ വിവരം ഹരിയുടെ ഇളയ മകന്‍ ഗിരീഷിനെ അറിയിച്ചു.

കറുകച്ചാലിലായിരുന്ന ഗിരീഷ് സുഹൃത്ത് രാജിത്തിനെ വിവരമറിയിച്ചു. ഹരിയുടെയും ലളിതയുടെയും മൊൈബല്‍ ഫോണിലേക്ക് ഗിരീഷ് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ആശങ്ക വര്‍ധിച്ചതോടെ ഗോവണിയുപയോഗിച്ച് വീടിന്റെ ടെറസിലേക്ക് അഭിലാഷും രാജിത്തും പ്രവേശിച്ചു.

ടെറസിലെ വാതില്‍ ചാരിയിട്ടനിലയിലായിരുന്നു. ഇതുവഴി വീടിന്റെ താഴത്തെനിലയിലേക്കുള്ള പടികള്‍ ഇറങ്ങവെ രാജിത്ത് കണ്ടത്, പടിക്കെട്ടിന്റെ കൈവരിയില്‍ കയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടനിലയിലുള്ള ഹരിയുടെ മൃതദേഹമാണ്.

വിവരമറിഞ്ഞെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ ലളിതയുടെ മൃതദേഹവും കട്ടിലിന് താഴെ കണ്ടെത്തി.

തോളത്തുണ്ടായിരുന്ന തോര്‍ത്ത് കടിച്ചുപിടിച്ചനിലയിലായിരുന്നു ഹരിയുടെ മൃതദേഹം. സമീപത്തെ കിണറ്റില്‍നിന്നു വെള്ളം കോരാനുപയോഗിച്ചിരുന്ന കയറാണ് ഹരിയുടെ കഴുത്തിലുണ്ടായിരുന്നത്.

ലളിതയുടെ നെറ്റിയില്‍ ഇടതുവശത്തെ കണ്‍പുരികത്തിന് താഴെയായി ആഴത്തില്‍ രണ്ട് മുറിവുകളാണുള്ളത്. കൊല ചെയ്യാനുപയോഗിച്ച കോടാലി രക്തംപുരണ്ടനിലയില്‍ സമീപത്ത് തന്നെയുണ്ടായിരുന്നു.

മൃതദേഹ പരിശോധനയില്‍ ഹരിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘എനിക്ക് ജീവിതം മടുത്തു’വെന്ന് വലുതായി ഇതില്‍ എഴുതിയിരുന്നു. ഹരി മാസങ്ങള്‍ക്ക് മുേന്പ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തേകാലോടെ ഹരിയുടെ വീടിന് സമീപത്തെ കിണറ്റിന്‍കരയില്‍ വെള്ളമെടുക്കാനായി അയല്‍പക്കത്തെ സ്ത്രീ എത്തിയിരുന്നു. പുറത്ത് കാല്‍പ്പെരുമാറ്റം കേട്ട് ഹരി വീടിനുള്ളില്‍നിന്നു കര്‍ട്ടന്‍ നീക്കി നോക്കിയിരുന്നു.

രാത്രി പത്തരയ്ക്ക് ശേഷമാണ് കൊലപാതകമുള്‍പ്പെടെ നടന്നതെന്നാണ് പോലീസ് നിഗമനം.