കട്ടപ്പന : തീപിടിച്ച ടെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കശ്മീരില്‍ മലയാളി ജവാന് ദാരുണാന്ത്യം. അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടെയാണ് മലയാളി ജവാനായ അനീഷ് ജോസഫ് ദാരുണമായി മരണപ്പെട്ടത്. തീപിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ് അനീഷ്. കശ്മീര്‍ അതിര്‍ത്തിയിലെ ബാരമുള്ളാ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ടെന്റില്‍ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്.

രാത്രിയില്‍ പെട്ടന്ന് ടെന്റിന് തീപിടിക്കുകയും ടെന്റില്‍ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് മരണപ്പെടുകയുമായിരുന്നുവെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

അനീഷിന്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടു വരും. അനീഷിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം അനീഷ് ജോസഫിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അടിമാലിയില്‍ സഹോദരനൊപ്പമുള്ള മാതാവിനെ ബന്ധുക്കള്‍ കൊച്ചുകാമാക്ഷിയിലേക്ക് കൊണ്ടു വരുന്നുണ്ട്.