കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ എത്തിയ മുത്തച്ഛനാണ് ആകസ്മിക മരണം സംഭവിച്ചത്.ലണ്ടനിലെ ഹാറോവിന് അടുത്ത് പിന്നെര്‍ എന്ന സ്ഥലത്തു നിന്നും ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയിലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥാനായി വീണ അദ്ദേഹത്തെ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ഉടന്‍ ആംബുലന്‍സിൽ നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എമര്‍ജന്‍സി കോള്‍ എത്തിയതിനെ തുടര്‍ന്ന് സജ്ജരായി നിന്ന മലയാളി ഡോക്ടറുടെയും നഴ്സിങ് ടീമിന്റെയും കൈകളിലേക്കാണ് ജേക്കബ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.

മുന്‍പും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി ആവേശത്തോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ഇപ്പോള്‍ വേദനയുമായി മരണം കടന്നു വന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു