കാമുകിയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതി പിടിയിൽ. മുംബൈയിൽ നഴ്സായിരുന്ന മേഘയാണ് കൊല്ലപ്പെട്ടത്.പ്രതി ഹർദിക് ഷായെ പാൽഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മേഘ മലയാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടിൽവച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

37 കാരിയായ മേഘയും 27 കാരനായ ഹർദ്ദിക്കും കഴിഞ്ഞ മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.പിന്നാലെ ഇരുവരും ഒന്നിച്ച് താമസിക്കാൻ തിരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഒന്നിച്ചായിരുന്നു താമസം.ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾക്കും തുടക്കമായി.ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്.ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയൽവാസികളും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഹർദിക്കിന് ജോലി ഉണ്ടായിരുന്നില്ല.ജോലിക്കാരിയായിരുന്ന മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം നോക്കിയിരുന്നത്.ഇതേ ചൊല്ലിയാണ് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നത്. അത്തരത്തിൽ ഉണ്ടായ ഒരു വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയിൽ ഹാർദിക് ഒളിപ്പിക്കുകയായിരുന്നു.പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വിറ്റശേഷം ഈ പണവുമായാണ് ഇയാൾ കടന്നത്.

പൊലീസ് തെരച്ചിലിൽ ഇയാൾ ട്രെയിനിൽ പാൽഘറിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മനസിലായതോടെ റെയിവെ പൊലീസിൽ വിവരമറിയിച്ച് പിടികൂടുകയായിരുന്നു.ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഇയാളുടെ ലൊക്കേഷൻ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പോകുകയാണെന്ന് പൊലീസ് പറഞ്ഞു.

മലാഡിൽ നിന്നുള്ള വജ്രവ്യാപാരിയുടെ മകനാണ് ഹർദിക്.തൊഴിൽരഹിതനായ ഹാർദിക്, പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് കുടുംബവുമായുള്ള ബന്ധം വഷളായി.തിങ്കളാഴ്ച കെട്ടിടത്തിലെ താമസക്കാർ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മരണവിവരം അറിയിച്ച് സഹോദരിക്ക് ഷാ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.