യുകെയിൽ തൊഴിൽത്തട്ടിപ്പിനിരയായ 400 മലയാളി നേഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ) വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു പരാതി നൽകി. കൊച്ചിയിലെ ഒരു റിക്രൂട്മെന്റ് ഏജൻസി വഴിയാണു നഴ്സുമാർ യുകെയിലെത്തിയത്. വീസ നടപടികൾക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്, താമസം തുടങ്ങിയവരുടെ പേരിൽ 5 ലക്ഷം രൂപയും വീതം നഴ്സുമാരിൽ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്.

വഞ്ചിതരായ നഴ്സുമാർ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെൽ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ ചാപ്റ്റർ കോ ഓർഡിനേറ്റർ സോണിയ സണ്ണിയും പറഞ്ഞു.

തട്ടിപ്പു നടത്തിയ ഏജൻസി തുടർന്നും ആളുകളെ യുകെയിൽ എത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. നഴ്സുമാരെ സഹായിക്കാൻ യുകെയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു നിർദേശം നൽകണമെന്നും സർക്കാർ തലത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.