സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തായാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്.

എന്നാല്‍ ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ രഞ്ജിനിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.