ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യു കെയിൽ സെക്സ്റ്റിംഗ് കെണിയിൽ പെടുന്ന മലയാളി യുവാക്കളുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലായി സോമര്‍സെറ്റിലെ ടോണ്ടനില്‍ ഉള്ള യുവാവാണ് വെട്ടിലായത്. കുട്ടിപീഡകരെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന വളണ്ടിയര്‍ ഗ്രൂപ്പിന്റെ ഒളി ക്യാമറ ഓപ്പറേഷനിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുന്നത്. മെസേജുകളിലൂടെ മനഃപ്പൂര്‍വം ലൈംഗിക ചുവയോടെ സംസാരിച്ചും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ ആവശ്യപ്പെട്ട് തെളിവുകള്‍ ശേഖരിച്ചുമാണ് ഇത്തരം ഗ്രൂപ്പുകള്‍ പീഡക മനസുള്ളവരെ തേടിയെത്തുന്നത്. ഒടുവിലത്തെ നീക്കമായി പെൺകുട്ടിയെ കാണാൻ എത്തുന്ന ഇത്തരക്കാരെ കാത്തിരുന്നു കുടുക്കുകയാണ് സംഘം. തുടർന്ന് പോലീസിനടുത്തേക്കും എത്തും.

ഇക്കഴിഞ്ഞ 13 ന് ഒളിക്യാമറ സംഘത്തിന്റെ കെണിയില്‍ വീണ യുവാവ് 22 മിനിറ്റോളം സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കസ്റ്റഡിയിലാണ്. യുകെയില്‍ എത്തി അധികമായിട്ടില്ലാത്ത യുവാവ് എന്‍എച്ച്എസില്‍ നേഴ്‌സായ യുവതിയുടെ ഭര്‍ത്താവാണ്.

ഇയാൾ നേ ഴ്സിങ് ഹോമില്‍ ജോലി ചെയ്യവേ മറ്റൊരു പരാതിയില്‍ ജോലി നഷ്ടപെട്ട ആളാണെന്നു പറയപ്പെടുന്നു. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകള്‍ ഇയാളുടെ നീക്കങ്ങളെ പറ്റി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു