ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നെഞ്ചുവേദനയെ തുടർന്ന് അവധി എടുത്തപ്പോൾ തൊഴിൽ നഷ്ടപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് വക്കീൽ മുഖേന ഇടപെട്ടപ്പോൾ തൊഴിൽ തിരികെ ലഭിച്ചിരുന്നു. സംഭവം പുറത്ത് വന്നതോടെ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇതിൽ ഏറെയും റിക്രൂട്ടിങ് ഏജൻസികളുടെ ഭാഗത്തെ പിഴവാണ് പ്രധാനമായും. ബ്രെക്‌സിറ്റ് രൂക്ഷത ശക്തമായ പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം കഠിനമായതോടെ ഏതൊക്കെ മേഖലയിലാണ് വിസ അനുവദിക്കപ്പെടുന്നത് എന്ന് പോലും ഒറ്റ നോട്ടത്തില്‍ പറയാനാകാത്ത സാഹചര്യമാണ് നിലവിൽ. ധാരാളം മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യമാണ് കമ്പനി തകർച്ചയ്ക്ക് പറയുന്ന പ്രധാന കാരണം

മല്‍സ്യ ബന്ധന വിസയില്‍ കൊച്ചിയിൽ നിന്ന് ആളുകൾ എത്തി യുകെയിൽ കുടുങ്ങിപോയത് കഴിഞ്ഞവർഷമാണ്. ഇതിന് സമാനമായ തട്ടിപ്പുകളാണ് ഇപ്പോൾ അരങ്ങേറുന്നതിൽ ഏറെയും. തിരുവനന്തപുരത്തെ ഏജന്റിന്റെ വലയില്‍ കുരുങ്ങി എത്തിയത് മല്‍സ്യ സംസ്‌കരണ യൂണിറ്റിലേക്ക് ആണെന്ന പേരിലാണ്. അഞ്ചു വര്‍ഷത്തെ വിസയെന്നും പറഞ്ഞ് ഓരോ വര്‍ഷവും പുതുക്കി നല്‍കിക്കോളും എന്ന് വിശ്വസിപ്പിച്ചാണ് 14 ലക്ഷം വാങ്ങിയതും യുകെയില്‍ എത്തിച്ചതും. എന്നാൽ യുകെയിൽ എത്തിച്ചപ്പോൾ വിധം മാറുകയായിരുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കമ്പനി പ്രവര്‍ത്തനം വെട്ടിച്ചുരുക്കുന്നു എന്നാണ് യുവാവിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ അടുത്ത മാസം 14 -ന് തീരുന്ന വിസ പുതുക്കി നല്‍കാനാകില്ലെന്നും വ്യക്തമാക്കിയാണ് കമ്പനി കത്ത് അയച്ചിരിക്കുന്നത്.

ഈ തീയതിക്ക് മുന്‍പ് നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദേശവും കമ്പനി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നത്. പെട്ടെന്ന് കാശുകാരനാകാം എന്നൊക്കെയുള്ള വാക്കുകളിൽ ഇവർ വീണുപോകുകയും ചെയ്യുന്നു. എന്നാൽ യുകെയിൽ എത്തി കഴിഞ്ഞാണ് ഇതിനു പിന്നിലെ വസ്തുത തേടി പലരും പോകുന്നത്. ഓരോ വർഷവും വിസ പുതുക്കി നൽകും എന്നായിരുന്നു ഏജന്റിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ കമ്പനി തന്നെ നിർത്തിപോയ സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന് അറിയാതെ വലയുകയാണ് ഇവർ.