ഷെറിൻ പി യോഹന്നാൻ

എല്ലാം അവസാനിപ്പിച്ച് ഹജ്ജിന് പോകാൻ തയ്യാറെടുക്കുകയാണ് സുലൈമാൻ മാലിക്. വീട്ടിലെ വലിയ ആൾക്കൂട്ടത്തിൽ നിന്നു തന്നെ സമൂഹത്തിൽ അദേഹത്തിനുള്ള സ്ഥാനം മനസിലാക്കാം. എന്നാൽ സുലൈമാൻ മാലിക് ഹജ്ജിനല്ല പോയത്. നേരെ ജയിലിലേക്ക് കൊണ്ടുപോയ അലീക്കയെ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താവാം? റമദാൻപള്ളിക്കാരുടെ പ്രിയപ്പെട്ടവനായ അലീക്കയുടെ മുൻകാല ചരിത്രം എന്തായിരിക്കാം?

2019ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘മാലിക്’. മലയാള സിനിമയിലെ തന്നെ മികച്ച കാസ്റ്റ് & ക്രൂ ഒരുമിക്കുന്ന ചിത്രം അന്നുമുതൽ നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു. നിരവധി അഭിമുഖങ്ങളിലൂടെ മാലിക് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. നിലവിലെ പ്രതിസന്ധികൾ കാരണം തിയേറ്ററിൽ ‘അനുഭവിക്കാൻ’ ഒരുക്കിയ ചിത്രം ഒടിടി എന്ന ബദൽമാർഗം തിരഞ്ഞെടുക്കുകയായിരുന്നു.

മഹേഷ്‌ നാരായണന്റെ മാലിക് ഒരു വലിയ സിനിമയാണ്. ചിത്രം ഒരുക്കിയ രീതിയും (സെറ്റ്, കലാസംവിധാനം, മേക്കപ്പ്) ചലച്ചിത്രഭാഷ കൈവരുമ്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുലൈമാൻ മാലിക്കിന്റെ ജീവിതത്തിലൂടെ 1965-2018 കാലയളവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന പല സംഭവങ്ങളെ എക്സ്പ്ലോർ ചെയ്യുകയാണ് സംവിധായകൻ. അതിൽ തീരപ്രദേശത്തിന്റെ വളർച്ചയുടെ കഥയുണ്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്, മുതലെടുപ്പിന്റെ കഥയുണ്ട്. കഥാപരിസരത്തിൽ സുനാമി, ബീമാപള്ളി വെടിവയ്പ്പ് മുതൽ ഓഖി വരെയുണ്ട്.

കെട്ടുറപ്പുള്ള തിരക്കഥയാണ് മാലിക്കിന്റെ കരുത്ത്. മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള സുലൈമാൻ മാലിക്കിന്റെ ജീവിതാഖ്യാനം ഗംഭീരമാണ്. അതാണ് തിരക്കഥയുടെ ശക്തിയും പ്രേക്ഷകരെ രണ്ടേമുക്കാൽ മണിക്കൂർ സ്‌ക്രീനിൽ പിടിച്ചിരുത്തുന്ന പ്രധാന ഘടകവും. അലീക്കയായുള്ള ഫഹദിന്റെ പകർന്നാട്ടം ഞെട്ടിക്കുന്നതാണ്. മൂന്നു വേഷങ്ങളിൽ, മൂന്നു കാലത്തിന്റെ ഭാവങ്ങളെ ഉൾക്കൊണ്ട് മാനറിസത്തിലും ഡബിങ്ങിലും ശ്രദ്ധ പുലർത്തി, അലീക്കയെ പെർഫെക്ട് ആക്കിയിട്ടുണ്ട് ഫഹദ്. വിനയ് ഫോർട്ട്‌, നിമിഷ, ജോജു ജോർജ്, ദിലീഷ് പോത്തൻ, സനൽ അമൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം.

സിനിമ ആരംഭിക്കുന്നത് 12 മിനിറ്റിന്റെ സിംഗിൾ ഷോട്ടോടുകൂടിയാണ്. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രത്തിലെ സംഗീതവും കളർ ഗ്രേഡിങ്ങും ഗംഭീരമാണ്. സുഷിൻ ശ്യാം ഒരുക്കിയ ‘തീരമേ… തീരമേ’ എന്ന ഗാനം ഇപ്പോഴും മനസ്സിൽ അലയടിച്ചുയരുകയാണ്. മാലിക്കിനെ മണിരത്നത്തിന്റെ ‘നായക’നോട് ചേർത്ത് നിർത്തിയുള്ള വായന സാധ്യമാണ്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ, ധീരമായ കഥപറച്ചിൽ മാതൃക ആവുന്നുണ്ട്. മതവും രാഷ്ട്രീയവും തീരദേശജീവിതങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് സിനിമ തുറന്ന് പറയുന്നു. ഒരു നോവൽ കണക്കെ മാലിക് കഥ പറഞ്ഞവസാനിക്കുന്നു. പ്രണയവും പകയും പോരാട്ടവും നിസ്സഹായതയും അതിജീവനവുമെല്ലാം ഒന്നുചേരുന്ന ചലച്ചിത്രക്കാഴ്ച്ച.

മാലിക്, തീരദേശത്തെ മനുഷ്യരുടെ കഥയാണ്. നിശബ്ദരായ സഹജീവികളിൽ നിന്നും പ്രതികരിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ (മാലിക് ടീസറിലെ സംഭാഷണം). രസമുള്ള കാഴ്ചകൾ തേടി മാലിക്കിലേക്ക് എത്തിയാൽ നിരാശയാവും ഫലം. സെൻസിറ്റീവായ വിഷയത്തെ ഭാവനയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വികാരപരമായി ബന്ധപ്പെട്ടു നിൽക്കുന്നു. മാലിക് ആമസോൺ പ്രൈമിൽ അനുഭവിക്കുക. മലയാള സിനിമയുടെ നിലവാരം മനസിലാക്കുക.