യുക്രൈനിൽ കർണാടക സ്വദേശി നവീൻ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബ് ആക്രമണത്തിൽ വേർപിരിഞ്ഞു പോയ സഹോദരങ്ങൾ പോളണ്ടിൽ കണ്ടുമുട്ടി. ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ആസിഫുമാണ് പോളണ്ടിലെ മില്ലേനിയം ഹോട്ടലിൽ വീണ്ടും കണ്ടുമുട്ടിയത്.

മനസ് നിറയ്ക്കുന്ന ഒരു നിമിഷം കൂടിയായിരുന്നു ഇരുവരുടെയും ആ കൂടിക്കാഴ്ച. ഹാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് മുഹമ്മദ് അസ്ഹർ (21). അനുജൻ മുഹമ്മദ് ആസിഫ് (19) അതേ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയുമാണ്.

സംഭവം ഇങ്ങനെ;

അസ്ഹർ ഹാർകിവ് നൗക്കോവ ഭൂഗർഭ മെട്രോ സ്റ്റേഷനിലെ ബങ്കറിൽനിന്ന് ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങവെയായിരുന്നു ബോംബ് വർഷം. അവിടെനിന്നു രക്ഷപ്പെട്ട അസ്ഹർ പോളണ്ടിലെത്തി. തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അസ്ഹറിനെ മധ്യ പോളണ്ടിലെ തരാസ്‌ക്കയിലുള്ള ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തിച്ചു.

എന്നാൽ, ദിവസങ്ങൾകഴിഞ്ഞ് പോളണ്ടിലെത്തിയ അനുജൻ ആസിഫിന് അഭയം ലഭിച്ചത് പോളണ്ടിലെ എയർ പോർട്ടിനു സമീപമുള്ള മില്ലേനിയം ഹോട്ടലിലായിരുന്നു. തരാസ്‌ക്ക ഉൾപ്രദേശമായതിനാൽ ഫോണിലും നെറ്റ് വഴിയും ഇരുവർക്കും പരസ്പരം ബന്ധപ്പെടാനായില്ല. കഴിഞ്ഞ ദിവസം അസ്ഹറിന് നാട്ടിലേക്കെത്താനുള്ള വിമാന ടിക്കറ്റ് ശരിയായി.

എംബസി ഉദ്യോഗസ്ഥർ അസ്ഹർ ഉൾപ്പെടെയുള്ള സംഘത്തെ മില്ലേനിയം ഹോട്ടലിൽ എത്തിച്ചു. അവിടെവെച്ച് അപ്രതീക്ഷിതമായാണ് അസ്ഹർ അനുജൻ ആസിഫിനെ കണ്ടുമുട്ടിയത്. അസ്ഹറിന് ശനിയാഴ്ച പോളണ്ടിലെ സമയം വൈകീട്ട് മൂന്നിനു പുറപ്പെടുന്ന ഇൻഡിഗോ എയർവേയ്സിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ വന്നിറങ്ങും, അതേസമയം, ആസിഫിന് ടിക്കറ്റ് ലഭ്യമായിട്ടില്ല