ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കൈകുഞ്ഞുമായി ഷോപ്പിങ്ങിനെത്തിയ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുകെയിലാകെ വൻ വാർത്താ പ്രാധാന്യം നേടിയ സംഭവം നടന്നത്. ബ്രാഡ് ഫോർഡിലെ വെസ്റ്റ് ഗേറ്റിൽ ഡ്രൂട്ടൻ റോഡിനോട് ചേർന്നുള്ള ജംഗ്ഷനിൽ വച്ച് ഓൾഡ് ഹോമിൽ നിന്നുള്ള 27 വയസ്സുകാരിയായ കുൽസുമ അക്തർ ആണ് കുത്തേറ്റ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രതിക്കായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തിയത്. പ്രതിയുടെ കൈയ്യിൽ ആയുധം ഉണ്ടെന്നും ഇയാൾ അപകടകാരിയാണെന്നും ഫോട്ടോ പുറത്തുവിട്ട് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ന് പുലർച്ചയാണ് ഓൾഡ് ഹോമിൽ നിന്നുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് . യുകെയിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയായ ഹബീബൂൾ മാസുമാണ് പോലീസ് പിടിയിലായത്. സംഭവം നടന്ന സ്ഥലത്തുനിന്നും150 മൈലുകൾ അകലെയാണ് പ്രതി അറസ്റ്റിലായ സ്ഥലം. ഇത്രയും ദൂരം പോലീസിന്റെ കണ്ണു വെട്ടിച്ച് പ്രതി എങ്ങനെ യാത്ര ചെയ്തു എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

നേരത്തെ പ്രതിയെ സഹായിച്ചു എന്ന് കരുതുന്ന 23 കാരനായ ഒരാളെ ചെഷയറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . പ്രതിയും മരിച്ച യുവതിയും തമ്മിൽ മുൻ പരിചയമുണ്ടെന്ന സൂചനകളാണ് പോലീസ് നൽകുന്നത്