കല്ലറയ്ക്ക് കൊള്ളവില ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത വിശ്വാസിക്ക് ഇടവക വികാരിയുടെ നിര്‍ദ്ദേശപ്രകാരം ക്രൂരമര്‍ദ്ദനം. മൃതദേഹം അടക്കം ചെയ്യാന്‍ വിശ്വാസിയോട് കല്ലറ പണം എന്ന പേരില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം. ഇടവകയുടെ ഈ ആവശ്യത്തെ പൊതുയോഗത്തില്‍ ചോദ്യം ചെയ്തതിനാണ് ജോസിന് മര്‍ദ്ദനമേറ്റത്. ‘അവനെ അടിച്ചു പുറത്താക്കെടാ’ എന്ന് വികാരി ആക്രോശിച്ചതിനെ തുടര്‍ന്ന് പള്ളി കൈക്കാരന്‍മാര്‍ തന്റെ കൈ തല്ലി ഒടിക്കുകയായിരുന്നു എന്ന് ജോസ് കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.

കൈക്കാരന്‍മാരുടെ മര്‍ദ്ദനമേറ്റ ജോസ് ജോസഫിന്റെ കൈ ഒടിഞ്ഞു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോഴിക്കോട് കൂരാച്ചുണ്ട് കല്ലനോട് സെന്റ് മേരിസ് പള്ളിയിലാണ് സംഭവം.

കൂരാച്ചുണ്ട് പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റ് മാത്യുകുട്ടി കോതമ്പനാനിയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇടവക നേതൃത്വം വിലപേശല്‍ നടത്തിയത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പള്ളി ഒടുവില്‍ 50,000 രൂപയ്ക്കു മൃതദേഹം അടക്കം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. പള്ളി വികാരിക്കെതിരെയും കൈക്കാരന്‍മാര്‍ക്കു എതിരെയും കൂരാച്ചുണ്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വികാരി ഫാദര്‍ ഫാന്‍സി പഴേടത്ത് അടക്കം ഉള്ളവര്‍ക്കെതിരെ ജോസ് കളക്ടർക്കും പരാതി നല്‍കിയിട്ടുണ്ട്.