മനുഷ്യന്‍ മൃഗമായി മാറുന്നതോ അല്ലെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുന്നതോ ഒരു പുതിയ വാര്‍ത്തയല്ലെങ്കിലും കാണുന്നവരുടെ കണ്ണുനിറയുന്ന രീതിയില്‍ ചില മനുഷ്യര്‍ പെരുമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലവ് ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ ജീവനോടെ വെട്ടിക്കൊന്ന് തീവച്ച കുറ്റവാളിയുടെ അതേ മനോനിലയുള്ള മനുഷ്യനാണ് ഇത്തരത്തിലൊരു പ്രകടനം നടത്തുന്നതെന്ന് വ്യക്തം.

ഒരു കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ക്രൂരതയില്‍ പങ്കാളിയാകുന്നുണ്ട്.

ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാം വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് വിഫല ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ അടിക്കും ഈ മിണ്ടാപ്രാണി കരയുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്.

വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. കണ്ണില്ലാത്ത ക്രൂരത പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.