വിവാഹ വാഗ്ദാനം നല്‍കി നാട്ടിലും വിദേശത്തും താമസിപ്പിച്ച് പീഡിപ്പിച്ച യുവാവിന് പണി കൊടുത്ത് പെണ്‍കുട്ടി. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി അജേഷ് നായര്‍ക്കെതിരെ കോട്ടയം കടുത്തുരുത്തി സ്വദേശിനി  പോലീസില്‍ പരാതി നല്‍കി.ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പ്രണയത്തിലായ ഇരുവരും ദുബായിലെ ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായി. തുടര്‍ന്ന് ഒരുമിച്ചായിരുന്നു ജീവിതമെന്നും പെണ്‍കുട്ടിയുടെ  പരാതിയില്‍ പറയുന്നു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു.
  ഇതിനിടെ,   നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ തുടര്‍ന്നുവെന്നുമാണു പരാതിയില്‍ പറയുന്നത്. അജേഷിന്‍റെ ഫോണില്‍നിന്ന് വിവാഹ ഫോട്ടോ കാണാനിടയായതോടെയാണ് ഇരുവരും അകന്നത്. പരസ്പരം വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി. വീട്ടിലെത്തിയ യുവതി, ബന്ധുക്കളുടെ എതിര്‍പ്പു മറികടന്നു ടാക്സി വിളിച്ച്‌ അജേഷിന്‍റെ വീടു തേടി വെച്ചൂച്ചിറയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ വെച്ചൂച്ചിറയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ ഇവരെ രാത്രിതന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ബന്ധുക്കളെ കൂട്ടിവരാന്‍ പറഞ്ഞ് ഇവരെ തിരിച്ചയച്ചു. ഇന്നലെ മാതാപിതാക്കളോടൊപ്പം എത്തിയ യുവതിയില്‍ നിന്നു പരാതി വാങ്ങിയ ശേഷം യുവാവിനെതിരേ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസ് എടുത്തു.