തൃശൂര്‍: സ്വയം ചിതയൊരുക്കിയ ശേഷം 65കാരന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍, മാള, കനകക്കുന്നിലാണ് സംഭവം. മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ചിതയില്‍ മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കാല്‍ഭാഗം മാത്രമാണ് ശേഷിച്ചത്.

ആത്മഹത്യയ്ക്ക് ഇയാള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് കരുതുന്നു. ചിതയൊരുക്കാനായി വീട്ടുവളപ്പില്‍ സ്വയം കുഴി തയ്യാറാക്കി വിറകുകള്‍ നിറച്ചു. മഴപെയ്താല്‍ തീ കെടാതിരിക്കാന്‍ മുകളില്‍ ഇരുമ്പുഷീറ്റുകള്‍ കൊണ്ട് മറയും തീര്‍ത്തിരുന്നു. പുരയിടത്തിന് ചുറ്റുമതിലുള്ളതും തൊട്ടടുത്തായി വീടുകള്‍ ഉണ്ടായിരുന്നതും സംഭവം സമീപവാസികളുടെ ശ്രദ്ധയിപ്പെടാതിരിക്കാന്‍ കാരണമായെന്ന് കരുതുന്നു.

ആത്മഹത്യക്ക് കാരണമെന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.