മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മല്‍ റോഡിലാണ് തലയും, കയ്യും, കാലും, ഇല്ലാത്ത പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.  അറവു മാലിന്യങ്ങള്‍ നിറച്ച ചാക്കിനോടൊപ്പമായിരുന്നു  മൃതദേഹം. തെരുവ് നായ്ക്കള്‍ റോഡില്‍ കിടന്നിരുന്ന ചാക്കുകെട്ടുകള്‍ കടിച്ചു കീറിയപ്പോഴാണ് ദിവസങ്ങള്‍ പഴക്കമുള്ള  മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്. എസ്റ്റേറ്റിന് നടുവിലൂടെയുള്ള ഈ റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്. കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകിയിട്ടുണ്ട്. കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ ഭാഗത്താണ് മാലിന്യം തള്ളുന്നതെങ്കിലും ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് തിരുവമ്പാടി പഞ്ചായത്തിലെ ഇരുന്നക്കുഴി, തൊണ്ടിമ്മല്‍ ഭാഗത്തുള്ളവരാണ്.