തമിഴ്നാട് മധുരയില്‍ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവി എന്ന യുവതിയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പു ലഭിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന്‍ താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ പൊലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.

ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്‍കി. മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.