ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗ്ലാസ്ഗോയിൽ സഹോദരൻ കൊലപ്പെടുത്തിയ ആംബർ ഗിബ്സൺ എന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജയിൽശിക്ഷ. കൊല്ലപ്പെടുന്നതിന് അഞ്ചു മാസം മുമ്പ് 2021 ജൂണിൽ ബോത്ത്‌വെല്ലിലെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഇരുപതുകാരനായ ജാമി സ്റ്റാർസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിൽ ലാനാർക്കിലെ ഹൈക്കോടതിയിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇന്ന് പത്തര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2021 മെയിൽ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസും ഇയാളുടെ പേരിലുണ്ട്.

ആക്രമണത്തെക്കുറിച്ച് ആംബറിൽ നിന്ന് മൊഴിയെടുത്തിരുന്നു. താൻ അബോധാവസ്ഥയിലായിരിക്കുമ്പോഴാണ് പീഡനം നടന്നതെന്നും പിന്നീട് അത് മനസിലായിരുന്നുവെന്നും ആംബർ പറഞ്ഞിരുന്നു. മദ്യപിച്ചിരിക്കെയാണ് സ്റ്റാർസ് തന്നെ ആക്രമിച്ചതെന്ന് ഇരയായ മറ്റൊരു പെൺകുട്ടി കോടതിയിൽ പറഞ്ഞു.

2021 നവംബർ 26-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കോനോർ തൻ്റെ സഹോദരി ആംബറിനെ മർദ്ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നഗ്നയായ നിലയിലാണ് ആംബറിൻ്റെ മൃതദേഹം കാണപ്പെട്ടത്. പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ ബലാത്സംഗത്തിനൊടുവിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ചെളി പുരണ്ട നിലയിലാണ് ആംബറിൻ്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ സഹോദരൻ്റെ വസ്ത്രത്തിൽ രക്തത്തിൻ്റെ അംശം കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമാകുകയായിരുന്നു. മാത്രമല്ല ആംബറിൻ്റെ വസ്ത്രത്തിൽ സഹോദരനായ കോണറിൻ്റെ ഡിഎൻഎയും കണ്ടെത്തിയിരുന്നു.