ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു.

ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്വേത. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്വേത മരിച്ചിരുന്നു. പ്രതി ചികിത്സയിലാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണോ കൊലപാതകമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.