ബെംഗളൂരിലാണ് സംഭവം. നാല്‍പതുകാരനായ അഭിഷേക് ചേതന്‍ എന്നാളാണ് 65കാരനായ അച്ഛനെ ക്രൂരമായി ആക്രമിച്ചത്.

തൊഴിൽ രഹിതനായ അഭിഷേക് സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ പരമേശ്വറുമായി വിയോജിപ്പിലായിരുന്നു. ഇത് വാക്ക്തർക്കത്തിൽ കലാശിച്ചതോടെ അഭിഷേക് അക്രമാസക്തനാകുകയായിരുന്നു. ജെ.പി നഗറിലുള്ള വീട് തന്റെ പേരിലാക്കിത്തരണമെന്നായിരുന്നു അഭിഷേക് അച്ഛനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഷേകിനും സഹോദരിക്കും തുല്യമായേ അവകാശം വീതിക്കൂവെന്ന് പരമേശ്വര്‍ വ്യക്തമാക്കി.

ഇത് കേട്ടതും കുപിതനായ അഭിഷേക് വിരലുകളാഴ്ത്തി അച്ഛന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. വേദന കൊണ്ട് പരമേശ്വര്‍ അലറിയപ്പോഴേക്കും അഭിഷേക് രക്ഷപ്പെട്ടു. പരമേശ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കണ്ണ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട്.

അമ്മയുടെ മരണത്തിന് ശേഷം സ്വത്ത് ഭാഗിക്കണമെന്നാവശ്യപ്പെട്ട് അഭിഷേക് പലപ്പോഴും അച്ഛനുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.