പതിനാലുകാരിയെ പീഡിപ്പിച്ച 55 കാരനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് സംഭവം. പ്രദേശത്തെ നദിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കഷ്ണങ്ങളാക്കിയ നിലയിലുള്ള മൃതദേഹം ഞായറാഴ്ചയാണ് പുഴയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് എന്നയാളാണെന്ന് കണ്ടത്തുകയായിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 14 കാരിയെ പീഡിപ്പിച്ച സംഭവത്തിലുള്ള പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ത്രിലോകും അറസ്റ്റലായവരും ബന്ധുക്കളാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട ത്രിലോക് ചന്ദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ പ്രദേശത്തെ അജ്‌നാല്‍ നദീതീരത്തേക്ക് കൊണ്ടുപോയത്. ബൈക്കില്‍ നദീ തീരത്ത് എത്തിച്ച ത്രിലോകിനെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.

മീന്‍ വെട്ടുന്ന കത്തികൊണ്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി പിന്നീട് പുഴയില്‍ തള്ളുകയായിരുന്നു എന്നും സബ് ഡിവിഷണല്‍ ഓഫീസറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.