ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നോട്ടിംഗ്ഹാംഷെയറിലെ വീട്ടിൽ വെച്ച് ക്ലെയർ എബിൾവൈറ്റ് (47) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വിധി. പ്രതിയായ മുൻ കാമുകൻ ജോൺ ജെസ്സോപ്പിന്(26) 17 വർഷവും 8 മാസവുമാണ് തടവ് അനുഭവിക്കേണ്ടിവരിക.

 

 

 

എബിൾവൈറ്റിനെ കൊലപ്പെടുത്താൻ ജെസ്സോപ്പ് നെവാർക്കിലെ തന്റെ വീട്ടിൽ നിന്ന് 17 മൈൽ സൈക്കിൾ ചവിട്ടിയാണ് കോൾസ്റ്റൺ ബാസെറ്റിലെത്തിയത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവമാണിതെന്നും, കൊലപാതകം അതിക്രൂരവും പൈശാചികവുമാണെന്നും പോലീസ് പറഞ്ഞു. ‘തലയിലും നെഞ്ചിലുമായിരുന്നു പ്രധാനമായും മുറിവുകൾ ഉണ്ടായിരുന്നത്, നല്ല ആഴത്തിൽ അവ താഴ്ന്നതാണ് മരണം കാരണം’ നോട്ടിംഗ്ഹാംഷെയർ പോലീസിലെ ഡെറ്റ് ഇൻസ്‌പി മെൽ ക്രച്ച്‌ലി പറഞ്ഞു.

എബിൾവൈറ്റിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി അടുപ്പമുള്ള ആരെങ്കിലും ഒരാൾ ആണെന്ന് വ്യക്തമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് നോട്ടിംഗ്ഹാം ക്രൗൺ കോടതിയിലാണ് വാദം നടന്നത്. ആദ്യം ജെസ്സോപ്പ് ക്രൂരമായി മർദ്ദിച്ച് അവശയാക്കിയെന്നും എന്നാൽ പിന്നീട് അടുക്കളയിൽ നിന്നും കത്തിയെടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ശിക്ഷ വിധിച്ച ജഡ്ജ് സ്റ്റുവർട്ട് റാഫെർട്ടി കെസി പറഞ്ഞു.

നോട്ടിംഗ്‌ഹാംഷെയറിലെ ബിംഗ്‌ഹാമിലാണ് മിസ് ആബ്‌ലെവൈറ്റ് വളർന്നത്. 19 -മത്തെ വയസിലായിരുന്നു വിവാഹം. മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർക്കിടയിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് 2022 ജനുവരി മുതൽ കോൾസ്റ്റൺ ബാസെറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു.