ജനിച്ച നാൾ മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തിൽ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19) കതിർമണ്ഡപത്തിൽ എത്തും മുൻപേ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഊണിലും ഉറക്കിലും യാത്രകളിലും തുടങ്ങി ജീവിതസഞ്ചാരത്തിൽ ഒന്നായിരുന്ന സഹോദരിമാർ മരണത്തിലും ഒന്നാവുകയായിരുന്നു. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുമ്പോൾ അവരുടെ മുഖങ്ങളിൽ സന്തോഷമല്ല കണ്ടതെന്ന് ബന്ധുക്കൾ പറയുന്നു.

ജനിച്ചത് മുതൽ എപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേർപിരിയുന്നതിനെക്കുറിച്ചുള്ള ചിന്ത സഹോദരിമാർക്ക് സഹിക്കാനായില്ല, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.

ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.