പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി കാപ്പന്‍. പാലയില്‍ത്തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ പോയി നീന്താന്‍ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപിയിലെ വിമത യോഗം അസാധാരണമാണ്. താന്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയിട്ടില്ല. സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എപ്പോഴും സീറ്റ് ചോദിച്ചു നടക്കേണ്ടതില്ലെന്നും കാപ്പന്‍ പറഞ്ഞു. 27ന് എല്‍ഡിഎഫ് യോഗം ഉണ്ട്. അതില്‍ പങ്കെടുക്കും. നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ് അത് വിട്ടുകൊടുക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.

എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം, നാളെ മുംബൈയിലെത്തി ശരത് പവാറിനെ കാണാനാണ് കാപ്പന്റെ തീരുമാനം. മുന്നണി മാറ്റത്തില്‍ പവാറുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും