ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്തനാർബുദങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് രോഗത്തെ അതിജീവിക്കുന്ന സ്ത്രീകളുടെ എണ്ണം സമീപവർഷങ്ങളിൽ ഉയർന്നതായി ബി എം ജെയുടെ കണക്കുകൾ. ആരോഗ്യരംഗത്തെ വളർച്ചയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്. രോഗം സ്ഥിരീകരിച്ച് അഞ്ചുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത നിലവിൽ ഏകദേശം അഞ്ച് ശതമാനം ആണ്, 1990 കളിൽ ഇത് പതിനാല് ശതമാനം ആയിരുന്നു. പുതിയ കണക്കുകൾ നിരവധി സ്ത്രീകൾക്ക് ആശ്വാസകരം ആയിരിക്കുമെന്ന് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. എന്നാൽ വർദ്ധിച്ചുവരുന്ന രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ ചികിത്സിക്കാൻ ഉയർന്ന പരിശീലനം ലഭിച്ച കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന മുന്നറിയിപ്പും ക്യാൻസർ റിസർച്ച് യുകെ നൽകി. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പദ്ധതി വീണ്ടും വൈകിയിരിക്കെയാണ് ക്യാൻസർ യുകെയുടെ മുന്നറിയിപ്പ്.

1990-കളിലും 2000-കളിലും 2010-നും 2015-നും ഇടയിൽ നടത്തിയ ആദ്യകാല അക്രമണാത്മക സ്തനാർബുദം ഉള്ള അര ദശലക്ഷത്തിലധികം സ്ത്രീകളെ പഠനത്തിന് വിധേയമായാക്കിയതിന് ശേഷമാണ് ബിഎംജെ റിപ്പോർട്ട് പുറത്തിറക്കിയത്. ഇവരിൽ ഭൂരിഭാഗവും ക്യാൻസറിന്റെ സ്റ്റേജ് വൺ സ്റ്റേജ് ടു ഘട്ടത്തിലായിരുന്നു. 1990 കൾ മുതൽ തന്നെ രോഗം സ്ഥിരീകരിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും അർബുദത്തെ അതിജീവിച്ചതായി കണ്ടെത്തി. ഈ അതിജീവിച്ച സ്ത്രീകളിൽ അപകടസാധ്യത വളരെ കുറവായിരുന്നു എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലുള്ള പഠനത്തിൽ ഗവേഷകർ പറയുന്നു. അടുത്തയിടെ രോഗനിർണ്ണയം നടത്തിയ മൂന്നിൽ രണ്ട് സ്ത്രീകൾക്കും, സ്തനാർബുദം മൂലമുള്ള മരണസാധ്യത മൂന്നുശതമാനത്തിൽ താഴെയാണ്. രോഗനിർണയം ഒരു വ്യക്തിയുടെ പ്രായം, സ്തനാർബുദ തരം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.