ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുദ്ധവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യങ്ങളിൽ നിന്ന് ഒരു ജീവിത മാർഗം തേടി യുകെ പോലുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ എത്തുന്നവരാണ് അഭയാർഥികൾ. നിയമ പരിരക്ഷയില്ലെങ്കിലും ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തിലാണ് അവർ പലായനം ചെയ്യുന്നത്. ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം അഭയാർഥികൾ എത്തുന്നത്. എന്നാൽ യുകെയിൽ ഇപ്പോൾ കേരളത്തിൽ നിന്നുള്ള അഭയാർഥികൾ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഗൾഫ് വഴി കരമാർഗം യൂറോപ്പിലും അവിടെ നിന്ന് ബോട്ട് മാർഗം ഇംഗ്ലണ്ടിലേക്കും എത്തുകയാണ് ഇവർ. അനധികൃത കുടിയേറ്റക്കാർ ആയതിനാൽ ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികളുടെ കച്ചവടസ്ഥാപങ്ങളിൽ പാർട്ട്‌ ടൈം ജോലി ലഭിക്കും. മണിക്കൂറിൽ 3 പൗണ്ട് ആണ് പ്രതിഫലം. (ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ച മിനിമം വേതനം 10 പൗണ്ട്)

രേഖകളില്ലാതെ പത്തു വർഷം പിടിച്ചുനിന്ന് യു കെ സർക്കാർ നൽകുന്ന താമസരേഖകൾ സ്വന്തമാക്കാനും അല്ലെങ്കിൽ യു കെ പൗരത്വമുള്ള സ്ത്രീകളെ വിവാഹം ചെയ്ത് എളുപ്പത്തിൽ രേഖകൾ സ്വന്തമാക്കാനും അവർ ശ്രമിക്കുന്നു. മതിയായ താമസരേഖകൾ ഇല്ലാത്ത ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാർ നിലവിൽ യു കെയിൽ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അവിദഗ്ധ തൊഴിലാളികളാണ് ഏറെയും. വടക്കൻ ആഫ്രിക്ക വഴിയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വഴിയുമാണ് ഇവർ യു കെയിലേക്ക് അനധികൃതമായി കടക്കുന്നത്.

സ്റ്റുഡന്റ് വിസയിൽ വന്ന് വിസയുടെ കാലാവധി കഴിഞ്ഞതിനുശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്ന യുവാക്കളുടെ എണ്ണത്തിലും കുറവില്ല. ഇവരിൽ മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. യുകെയിലേക്ക് വ്യാജ വിസയിൽ വിദ്യാർത്ഥികളെ കടത്തുന്ന മാഫിയ കേരളത്തിൽ പിടിമുറുക്കുന്നതായി മലയാളംയുകെ റിപ്പോർട്ട്‌ ചെയ്തിരുന്നു. യുകെയിലേക്കുള്ള വിദ്യാർത്ഥി കടത്ത് വർധിച്ചുവരികയാണെന്ന് കേരള പോലീസ് പറയുന്നു. ലണ്ടൻ നഗരഭാഗമായ സൗത്ത് ഹാളിൽ മാത്രം ഏകദേശം പതിനായിരക്കണക്കിന് അനധികൃത ഇന്ത്യൻ താമസക്കാർ ഉണ്ടെന്നാണ് 2008ൽ ബിബിസി നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. കുടിയേറ്റക്കാരോട് വളരെ ക്രൂരമായ രീതിയിലാണ് തൊഴിലുടമകൾ പെരുമാറുന്നത്.

ഒൻപത് മലയാളി വിദ്യാർത്ഥികളെ തൊഴിലിന്റെ മറവിൽ ചൂഷണം ചെയ്ത മലയാളി യുവ ദമ്പതികൾ ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ വർഷം അവസാനമാണ്. ആധുനിക അടിമകച്ചവടം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. കെയർ ഹോമുകളിലേക്ക് കെയർ അസിസ്റ്റന്റുമാരായി വിദ്യാർത്ഥികളെ നൽകിയ ദമ്പതികൾ അവർക്കായി മോശം താമസ സൗകര്യമാണ് ഒരുക്കിയത്. സ്റ്റുഡന്റസ് വിസയിൽ എത്തുന്ന നിരവധി മലയാളി വിദ്യാർത്ഥികൾ സമാന സാഹചര്യത്തിൽ കഴിയുന്നുണ്ടെന്നാണ് വിവരം.

രേഖകളില്ലാതെ താമസിക്കുന്നവർക്ക് വാടകവീടുകളോ മറ്റ് താമസസ്ഥലങ്ങളോ ലഭിക്കില്ല. ആരോഗ്യപരിരക്ഷയും ഇവർക്കില്ല. ബ്രെക്സിറ്റ് നിലവിൽ വന്നതിനെ തുടർന്ന് 2020 ഡിസംബർ 31 നു ശേഷം ബ്രിട്ടൻ ശക്തമായ സുരക്ഷാസംവിധാനമാണ് രാജ്യത്തിന്റെ അതിർത്തികളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃതകുടിയേറ്റം ഒരു തുടർക്കഥയാവുകയാണ്.