ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് ഇതാ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന രാജ്യമായി യുകെ മാറി. അതുപോലെതന്നെ വാക്സിൻ സ്വീകരിക്കുന്ന ആദ്യ വ്യക്തിയായി 90 കാരിയായ മാർഗരറ്റ് കീനൻ ചരിത്രത്തിലിടം നേടി. ബ്രിട്ടീഷ് സമയം 06:31നാണ് കീനൻ വാക്സിൻ സ്വീകരിച്ചത്. ഈ ചരിത്രനിമിഷത്തിന് വേദിയായത് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും. അതേസമയം രാജ്യത്ത് ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87 കാരനായ ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്.

80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.’ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ്’ എന്നാണ് ഇതിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. “കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തിയെന്ന നിലയിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.” കോ ഫെർമനാഗിലെ എനിസ്കില്ലെൻ സ്വദേശിയായ കീനൻ പറഞ്ഞു. അടുത്താഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കുന്ന കീനന് ഈ കോവിഡ് വാക്സിൻ ഒരു ജന്മദിന സമ്മാനം കൂടിയാണ്.

കോവെൻട്രിയിൽ വാക്സിനേഷൻ നൽകിയ രണ്ടാമത്തെ വ്യക്തി വാർവിക്ഷയറിലെ 81 കാരനായ വില്യം ഷേക്സ്പിയറാണ്. വാക്സിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് തൻെറ കടമയായി കരുതുന്നുവെന്നാണ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ഹരി ശുക്ല പറഞ്ഞത്. ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്. വാക്സിൻ സ്വീകരിച്ച് അതിൽ എന്റേതായ പങ്ക് നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇതെന്റെ കടമയായി കരുതുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, പ്രധാനമന്ത്രി എൻഎച്ച്എസിനും വാക്സിൻ വികസിപ്പിക്കാൻ വളരെയധികം പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞർക്കും സന്നദ്ധപ്രവർത്തകർക്കും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ പാലിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞിരുന്നു.