ആലപ്പുഴ: ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലാണ് യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്.

കൊല്ലം പാവുമ്പായിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍നിന്നു വ്യാഴാഴ്ച പുലര്‍ച്ചേ അഞ്ചരയോടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു വിജയലക്ഷ്മി. ഇവരെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇവരുടെ സ്‌കൂട്ടര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ചിറയ്ക്കുസമീപത്തു നിന്ന് കണ്ടെത്തി. ചിറയുടെ കടവില്‍നിന്ന് ചെരുപ്പുകളും കണ്ടുകിട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ഏഴരയോടെയാണ് ചിറയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു വിജയലക്ഷ്മിയുടെ താമസം. ബൈക്കിലെത്തി മാല മോഷ്ടിച്ച നിരവധി കേസുകളില്‍ ഭര്‍ത്താവ് പ്രദീപ് പിടിയിലായതോടെയാണ് വിജയലക്ഷ്മിയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബെംഗളൂരുവിലേക്ക് പോകുന്നത്. വീണ്ടും പല മോഷണക്കേസുകളില്‍ ബെംഗളൂരുവില്‍ വെച്ച് പ്രദീപ് പിടിയിലായതോടെ ഒരുമാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലേക്ക് വരികയായിരുന്നു വിജയലക്ഷ്മി. തുടർന്ന് പാവുമ്പായിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)