ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജയിൽ തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 18 വനിതാ ജീവനക്കാർക്കെതിരെ കൂട്ട നടപടി. ഇവരെ നടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിലാണ് സംഭവം. ഇതിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെ 2019 മുതൽ ഇതുവരെ ബ്രിട്ടനിൽ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയിട്ടുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ജോൺ മക്ഗീ എന്ന തടവുകാരനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്സൻ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്. ഇത് സത്യമാണെന്ന് വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ലഹരികേസുകൾ ഉൾപ്പെടെ നിരവധി കുറ്റ കൃത്യങ്ങളിൽ പ്രതിയായ ഇയാൾ, കൊലപാതകത്തെ തുടർന്നാണ് ജയിലിൽ എത്തിയത്. തടവറയിലെ കാമുകനായി മൊബൈൽ ഫോൺ ഒളിച്ചുകടത്തിയതാണ് ജെന്നിഫർ ഗാവൻ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവർ സദാസമയവും കാമുകനായ അലക്സ് കോക്സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, ഇവർ തന്റെ സ്വകാര്യ ചിത്രങ്ങൾ തടവറയിലെ കാമുകന് അയച്ചു നൽകിയതായും തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയിൽവച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്.

അയ്ഷിയ ഗൺ എന്ന ജീവനക്കാരി അപകടകാരനായ തടവുകാരൻ ഖുറം റസാഖുമായി ബന്ധം പുലർത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി എടുത്തത്. നിരന്തരം ഫോണിൽ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കാമുകനുവേണ്ടി മൊബൈൽ ഫോൺ ജയിലിനുള്ളിൽ എത്തിച്ചത്. ഇവർ കാമുകനെ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം തീർത്തും മോശം പശ്ചാത്തലമുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനാലാണ് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന്, പ്രിസൺ ഓഫിസേഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ മാർക്ക് ഫെയർഹേസ്റ്റ് പറയുന്നത്. അത്യാധുനിക സംവിധാനങ്ങൾ അടങ്ങിയ ജയിൽ തുടർച്ചയായി വിവാദങ്ങളിൽ ഇടംപിടിച്ച സാഹചര്യത്തിലാണെന്നാണ് പരാമർശം.