ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.

‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.