ചുംബന വിവാദത്തിനും രാജിയ്ക്കും ശേഷമുള്ള ഹാനോക്കിൻ്റെ ജീവിതം കാമുകിയോടൊപ്പമെന്ന് റിപ്പോർട്ട്. ഹാനോക്കും കാമുകി ജിന കൊളൻഡാഞ്ജലോയും ലിവിങ് ടുഗതർ ആരംഭിച്ചതായി സൺ പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള ഓഫിസ് ഇടനാഴിയിലെ ചുംബന രംഗങ്ങൾ പുറത്തുവിട്ട് മന്ത്രിയുടെ കസേര തെറിപ്പിച്ചതും സൺ പത്രമായിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും വർഷങ്ങൾ നീണ്ട വിവാഹജീവിതം തകർന്നു. തന്റെ മൂന്നു മക്കളുടെ അമ്മയായ മാർത്തയുമായുള്ള വിവാഹബന്ധം വേർപെടുത്താൽ ഹാനോക്കും കോടീശ്വരനായ ഭർത്താവ് ഓലിവർ ട്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജീനയും നിയമ നടപടികൾ ആരംഭിച്ചു. ഇരുവർക്കും നിലവിലെ വിവാഹബന്ധത്തിൽ മൂന്നു മക്കൾ വീതമുണ്ട്.

ബ്രിട്ടനിലെ കോവിഡ് പോരാട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം തിളങ്ങിനിന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക് ആരോഗ്യമന്ത്രാലയത്തിലെ സഹപ്രവർത്തകയായ യുവതിയെ ചുംബിക്കുന്ന രംഗങ്ങൾ പാപ്പരാസികൾ രഹസ്യമായി പകർത്തി പത്രത്താളിലാക്കിയതോടെ ഒറ്റരാത്രികൊണ്ടാണു ഹാനോക് ഹീറോയിൽ നിന്നു സിറോയായി മാറിയത്. ഒരേസമയം ഭാര്യയെയും കുടംബത്തെയും വഞ്ചിക്കുകയും രാജ്യത്തെ സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ ലംഘിക്കുകയും ചെയ്ത മന്ത്രി ഉടൻ തെറ്റു സമ്മതിച്ചു പരസ്യമായി മാപ്പു പറഞ്ഞെങ്കിലും വിവാദങ്ങൾ അവസാനിച്ചില്ല.

മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷത്തോടൊപ്പം സ്വന്തം പാർട്ടിയിൽനിന്നും ആവശ്യമുയർന്നപ്പോൾ രാജിയല്ലാതെ ഹാനോക്കിനു വേറെ നിവർത്തിയില്ലെന്നായി. ആദ്യമൊക്കെ മന്ത്രിയെ ന്യായീകരിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും പിന്നീട് ബോറിസും രാജിവയ്ക്കാൻ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് സ്റ്റുഡന്റ് റേഡിയോ സ്റ്റേഷനിൽ ഒരുമിച്ച് പ്രവർത്തിച്ച ജീന കോളെൻഡാഞ്ചലോ എന്ന പഴയ കൂട്ടുകാരിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഹാനോക് ആരോഗ്യ മന്ത്രാലയത്തിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഒരുമാസത്തിൽ താഴെമാത്രം ജോലി ചെയ്യേണ്ട ഈ തസ്തികയിലേക്ക് ശമ്പളമായി നിശ്ചയിച്ചത് 15,000 പൗണ്ടും. ഇതും ഹാനോക്കിനെതിരായ കൊലവിളിയ്ക്ക് ആക്കം കൂട്ടി.