മാത്യു ജോയിസ്, ലാസ് വേഗാസ്

കുത്തിവയ്പ്പ് നടത്തിയ എല്ലാവരും 2 വർഷത്തിനുള്ളിൽ മരിക്കും . ഏതെങ്കിലും തരത്തിലുള്ള വാക്സിൻ ലഭിച്ച ആളുകൾക്ക് അതിജീവിക്കാൻ സാധ്യതയില്ലെന്ന് നൊബേൽ സമ്മാന ജേതാവ് ആയ ഫ്രഞ്ച് ഡോക്ടർ ലൂക്ക് മൊണ്ടാഗ്‌നിയർ സ്ഥിരീകരിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന അഭിമുഖത്തിൽ, ലോകത്തിലെ മികച്ച വൈറോളജിസ്റ്റ് ഇപ്രകാരമാണ് പ്രസ്താവിച്ചത് : “പ്രതീക്ഷയില്ല, ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചവർക്ക് ചികിത്സയില്ല. മൃതദേഹങ്ങൾ കത്തിക്കാൻ ജനങ്ങൾ തയ്യാറായിരിക്കണം.” വാക്സിനിലെ ഘടകങ്ങൾ പഠിച്ച ശേഷം മറ്റ് പ്രമുഖ വൈറോളജിസ്റ്റുകളുടെ അവകാശവാദങ്ങളെ ഈ ശാസ്ത്രീയപ്രതിഭ പിന്തുണച്ചുകൊണ്ടാണ് ഈ ഞെട്ടൽ സൃഷ്ടിച്ചിരിക്കുന്നത് “ആന്റിബോഡി വർദ്ധനവ് മൂലം അവരെല്ലാം മരിക്കും. കൂടുതലൊന്നും പറയാനാവില്ല.”

“ഇത് ഒരു വലിയ തെറ്റാണ്, അല്ലേ? ഒരു ശാസ്ത്രീയ പിശകും ഒരു മെഡിക്കൽ പിശകും. ഇത് അസ്വീകാര്യമായ തെറ്റാണ്, ”മോണ്ടാഗ്നിയർ ഇന്നലെ നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ യുഎസ്എ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു . “ചരിത്രപുസ്തകങ്ങൾ അത് തെളിയിച്ചു കാണിക്കും, കാരണം വാക്സിനേഷനാണ് വേരിയന്റുകൾ സൃഷ്ടിക്കുന്നത്.”

പല എപ്പിഡെമിയോളജിസ്റ്റുകൾക്കും ഇത് അറിയാം, എങ്കിലും ഈ പ്രശ്നത്തെക്കുറിച്ച് “അവർ നിശബ്ദത പാലിക്കുന്നു”, മോണ്ടാഗ്നിയർ പറഞ്ഞു.(ലൈഫ് സൈറ്റ് ന്യൂസ് , മെയ് 19, 2021)

മേൽ പ്രസ്താവിച്ച വാർത്ത തെറ്റാണെങ്കിലും ശരിയാണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ ഭയാശങ്കകൾ ഉയർത്തിവിട്ടിരിക്കയാണ്. ഇത്രയും നെഗറ്റീവ് ഇമ്പാക്റ്റ് സൃഷ്ടിക്കുന്ന ഒരു വാർത്ത ലോകത്തിൽ ഇതുവരെ വന്നിരിക്കാനും സാധ്യതയില്ല.

കോവിഡ് മഹാമാരി അപ്രതീക്ഷിതമായി ലോകത്തിലാകെ പടർന്നു പിടിച്ചപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശാസ്ത്രലോകവും ആരോഗ്യ പരിപാലകരും വിറങ്ങലിച്ചു നിന്ന ആദ്യ മാസങ്ങൾ. സാമൂഹ്യഅകലവും മാസ്കും രോഗം പകരാതിരിക്കാൻ സഹായകമാകുമെന്ന് കണ്ടുപിടിച്ചു വ്യാപകമായപ്പോൾ, ലോകജനത അതേറ്റുവാങ്ങി പകുതി ആശ്വാസത്തിൽ കഴിയവേയാണ് , പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കിണഞ്ഞു പരിശ്രമിച്ചു പല വാക്സിനുകൾ കണ്ടുപിടിക്കുകയും ചരിത്രാതീത വേഗത്തിൽ, രോഗപ്രതിരോധത്തിനായി ജനങ്ങളിൽ ചിട്ടയായി എത്തിക്കാൻ എഫ്ഡിഏ ., സിഡിസി പോലുള്ള സർക്കാർ വിഭാഗങ്ങൾ ഒത്തൊരുമിച്ചു വിജയം കണ്ടെത്തിയതും. സ്വല്പം വൈകിയാണ് അമേരിക്കയിൽ തീവ്ര പരിപാലനം തുടങ്ങിയതെങ്കിലും, വാക്സിൻ ലഭ്യമായ നിമിഷം മുതൽ വളരെ ചിട്ടയായി ഭൂരിപക്ഷം ജനങ്ങളെയും വാക്സിനേഷൻ നടത്താൻ കാട്ടിയ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ ശ്രമങ്ങൾ അഭിനന്ദനീയമാണ്. അതിന്റെ വിജയമാണല്ലോ രോഗനിരക്കും മരണനിരക്കും കുത്തനെ താഴ്ന്നുവന്നതും, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാസ്ക് പോലും നിർബന്ധമല്ലെന്ന് അമേരിക്കയിലെ ഭരണകൂടം പ്രസ്താവിച്ചതും. അങ്ങനെ അമേരിക്കയിലെ ജനജീവിതവും ബിസിനസ് സേവന മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ആശ്വാസകരമായിരിക്കുന്നു.

ലോകത്തിൽ പല മത പ്രവാചകരും കൊറോണയെ പേടിക്കേണ്ട എന്ന് വിധത്തിലുള്ള നിരവധി തെറ്റിധാരണജനകമായ പ്രവചനങ്ങളും പ്രസ്താവനകളും നടത്തി, വാക്സിൻ എടുക്കുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പലതും പലപ്പോഴായി പ്രസിദ്ധീകരിക്കുന്നത് തന്നെ, തെറ്റായ സന്ദേശങ്ങൾ ആണ്.

അതെ സമയം ഇൻഡ്യാ പോലുള്ള പിന്നോക്ക രാജ്യങ്ങളിൽ പത്തു ശതമാനത്തിനുപോലും ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും നിരവധി തെറ്റിധാരണകൾ പരത്തി ജനത്തെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. പാത്രം കൊട്ടിയാൽ മതി, ചാണകത്തിൽ കുളിച്ചാൽ മതി, ഗംഗയിൽ നീരാടിയാൽ മതി കൊറോണാ വന്നതുപോലെ പൊയ്ക്കൊള്ളും എന്ന് സർക്കാർ തലത്തിൽ പോലും പരസ്യപ്രസ്താവനകൾ , പൊതുവേ വിദ്യാഭ്യാസം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഉള്ള ജനങ്ങൾ വാക്സിൻ എടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിൽ കൊണ്ടെത്തിച്ചു. ജനങ്ങൾ ആവശ്യപ്പെട്ടുമില്ല, ഗവൺമെന്റ് ഇവിടെ ഉത്പാദിപ്പിച്ച വാക്സിൻ മുഴുവൻ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു നല്ല പേർ നേടുകയും ചെയ്തു. ഫലമോ നിത്യവും ലക്ഷക്കണക്കിന് പുതിയ കോവിഡ് രോഗികൾ പെരുകുന്നു, വേണ്ട ചികിൽസാസൗകര്യങ്ങൾ ഇല്ലാതായിരിക്കുന്നു, അതിനിടെ രണ്ടാം തരംഗവും ജനിതകമാറ്റം വന്ന വേരിയന്റുകളും വ്യാപകമാകുന്നു, ലോകത്തിൽ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ദിവസവും നാലായിരത്തിലധികം ആൾക്കാർ മരിച്ചു വീഴുന്നു. ഇവിടെ വാക്സിൻ എടുത്തിട്ടാണോ ഡോക്ടർ സാറേ ഈ പ്രതിഭാസം?

മുഴുവൻ പേരും വാക്സിൻ എടുത്ത അമേരിക്ക പോലുള്ള രാജ്യങ്ങളിൽ എന്തേ മ്യൂട്ടേഷനും തരംഗങ്ങളും ഇന്ത്യയിലെപ്പോലെ ആവർത്തിക്കപ്പെടുന്നില്ല?. ഇതൊക്കെ നേരെ ചൊവ്വേ പഠനവിഷയമാക്കിയിട്ടു, അത്ര പ്രാധാന്യമുണ്ടെങ്കിൽ മാത്രം, ഭയാനക പ്രസ്താവനകൾ പടച്ചുവിട്ടാൽ പോരേ ?

ലളിതമായി ചിന്തിച്ചാൽ, എന്താണ് സംഭവിക്കാൻ പോകുന്നത് ? വാക്സിൻ എടുക്കാൻ പാവം ജനങ്ങൾ ഭയപ്പെടും , രോഗം പടർന്നു വീണ്ടും മഹാമാരിയുടെ താണ്ഡവം ലോകത്തെ നടക്കും. കൂട്ടത്തിൽ ഇതുവരെ വാക്സിൻ എടുത്ത് സുരക്ഷിതരായി എന്ന് കരുതിയിരിക്കുന്നവരിൽ, ഉടൻ മരിച്ചേക്കാം എന്ന ഭീതി ഉളവാക്കി കൊല്ലാക്കൊലയ്ക്കു വിധേയമാക്കാനും സാധ്യതയേറുന്നു.

നോബൽ പ്രൈസ് ജേതാവായാലും അവിവേകം പ്രദർശിപ്പിച്ചാൽ ചോദ്യം ചെയ്യപ്പെടണം. ഉത്തരവാദിത്തപരമായി കൈകാര്യം ചെയ്യേണ്ട ഈ വിഷയം, പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ചെയ്തതെങ്കിൽ ഒരു കടുംകൈ ആയിപ്പോയി. ശാസ്ത്ര വിജ്ഞാന വിദഗ്ധർ പ്രതിഷേധാത്മകമായി ഇതിനോട് പ്രതികരിക്കണം. ലോകജനതയ്ക്കു സമാധാനവും ആശ്വാസവും ചൊരിയുന്ന വാർത്തകൾക്ക് അല്ലേ മാധ്യമങ്ങൾ പ്രാധാന്യം നൽകാൻ ശ്രമിക്കേണ്ടത് ?, എന്നൊരു ചോദ്യം മാത്രം!

വാൽക്കഷണം: ഡോക്ടർ ലൂക് മോന്റണിയർ, താങ്കൾ ഭാഗ്യവശാൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് കരുതട്ടെ . അടുത്ത കൊല്ലം താങ്കൾക്കു ഇന്നത്തെ കണ്ടുപിടുത്തത്തിന് നോബൽ പ്രൈസ് പ്രഖ്യാപിക്കുമ്പോൾ , അത് ആദരവോടെ സമ്മാനിക്കാൻ ആരെങ്കിലും ഉണ്ടാവുമോ? അതല്ല നേരെ മറിച്ചു് വാക്സിൻ സ്വീകരിച്ചിട്ട്‌ ജീവനോടിരിക്കുന്നവർ ഒന്നടങ്കം അങ്ങയേ നേരിട്ട് കണ്ട് ദീർഘായുസിന് അനുഗ്രഹം പ്രാപിക്കാൻ അങ്ങോട്ട് വരാൻ സാധ്യതയുണ്ട് ; കൂട്ടത്തിൽ ലോകജനതയെ തെറ്റിദ്ധരിപ്പിച്ചു ഭീതി പരത്തിയതിന് ഇതുവരെ നൽകാത്ത ഒരു സമ്മാനവും അവർ അങ്ങേയ്ക്കു സമർപ്പിക്കുന്നതിന് സാദ്ധ്യതകൾ ഇല്ലാതില്ല! അതുകൊണ്ട്‌ നമുക്ക് കാണണം , കണിശമായും!