മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ പ്രേതശല്യമുണ്ടെന്നു പരാതി നല്‍കിയ ജീവനക്കാരനു സസ്‌പെന്‍ഷന്‍. അര്‍ധരാത്രിയായാല്‍ പ്രേതശല്യമുണ്ടെന്നും ഉറങ്ങാന്‍ കഴിയാറില്ലെന്നുമാണ് ജീവനക്കാരന്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി നല്‍കിയത്.

എന്നാല്‍ പരാതി നല്‍കാനെത്തിയ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ആഴ്ച ജില്ല ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച കൊവിഡ് രോഗിയോടൊപ്പം എത്തിയ ബന്ധുവായ മറ്റൊരു കൊവിഡ് രോഗി 16 മണിക്കൂര്‍ ആശുപത്രിക്ക് വെളിയില്‍ നിന്ന സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജ് പുതിയ അത്യാഹിത വിഭാഗത്തിലെ കോവിഡ് വാര്‍ഡിലായിരുന്നു സംഭവം.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തു സ്വദേശിനിയായ 45കാരിയെയും ഭര്‍തൃമാതാവിവിനെയും പാലാ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇവരോടൊപ്പം രോഗബാധിതയായ മരുമകളും കൂടെയുണ്ടായിരുന്നു. ജില്ല ആശുപത്രിയില്‍ വെന്റിലേഷന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.