യുക്രെയ്നില്‍ റഷ്യന്‍ കടന്നുകയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുടെ ഓഫിസ് അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

യുക്രെയ്നില്‍ ദിവസങ്ങളായി നീളുന്ന യുദ്ധകോലാഹലങ്ങള്‍ക്ക് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അറുതിയുണ്ടാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ബെലാറൂസ് അതിര്‍ത്തിയിലാവും ചര്‍ച്ച നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. നാളെ നടക്കുന്ന യോഗത്തില്‍ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തില്‍ അവരുടെ നിലപാടറിയിക്കും.

തുടര്‍ച്ചയായ അ‍ഞ്ചാം ദിവസവും റഷ്യ രൂക്ഷമായ ആക്രമണം തുടരുകയാണ്. ദക്ഷിണ യുക്രെയ്നിലെ ബെര്‍ഡ്യാന്‍സ്ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. യുക്രെയ്ന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ വിമാനങ്ങള്‍ യൂണിയന്റെ വ്യോമപാതയില്‍ പറപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഫിഫ അറിയിച്ചു, ടീമിന് ഫുട്ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മല്‍സരിക്കാമെങ്കിലും റഷ്യന്‍ പതാകയോ ദേശീയ ഗാനമോ മല്‍സരവേദിയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി. അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്‌നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും.

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന. അതേസമയം യുക്രെയ്ന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ശക്തമാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉൾപ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍. 200പേരെ യുദ്ധതടവുകാരാക്കി.