ചിരിക്കുടുക്ക’ ഗായകന്‍ എംജി ശ്രീകുമാറിന്റെ ചിരിയ്ക്ക് ആരാധകരിട്ട പേരുകളിലൊന്നാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പല ഹിറ്റ് പാട്ടുകള്‍ പാടി കൊണ്ടാണ് ശ്രീകുമാര്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ ഗായകനായി അദ്ദേഹം മാറി. തന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായ സിനിമ ‘ചിത്രം’ ആണെന്ന് പറയുകയാണ് എംജി ശ്രീകുമാറിപ്പോള്‍.തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് പിന്നിലും ചിത്രത്തിലെ പാട്ടുകളുടെ സാന്നിധ്യം ഉണ്ടെന്ന് പറയുകയാണ് താരം.

മദ്രാസില്‍ ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. അന്ന് കുറച്ച് സിനിമകളില്‍ പാടിയിട്ടുണ്ട്. ഞാനൊരു ഗായകനാണ്. അങഅങനെയാണ് ആദ്യ പരിചയപ്പെടല്‍. ചിത്രം സിനിമയുടെ ഓഡിയോ കാസറ്റും കൊടുത്തു. ചിത്രത്തിലെ നായിക രഞ്ജിനി ആശുപത്രിയിലായതിനെ തുടര്‍ന്ന്ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നു. തടി കുറയ്ക്കാന്‍ വേണ്ടി എന്തോ മരുന്ന് കഴിച്ച് വയറിന് അസുഖമായാണ് രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനിമ റിലീസ് ആകും മുന്‍പേ കാസറ്റ് പുറത്തിറങ്ങി. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്. ചിത്രത്തിലെ പാട്ടിലാണ് താന്‍ വീണ് പോയതെന്ന് ലേഖ പറയുന്നു.

അങ്ങനെ കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി. ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരുമിച്ച് പുറത്ത് പോകാനാിരുന്നു ബുദ്ധിമുട്ട്. മദ്രാസില്‍ പോകുമ്പോള്‍ ഞങ്ങള്‍ രണ്ട് ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുകമായിരുന്നു. തിരുവനന്തപുരത്താണെങ്കില്‍ ഭക്ഷണം കഴിക്കാന്‍ കോവളത്താണ് പോയിരുന്നതെന്ന് ലേഖ പറയുന്നു.

തങ്ങളുടെ വിവാഹത്തില്‍ ഏറെയും എതിര്‍പ്പ് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു. എന്റെ കൂട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്തുവെന്ന് ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ചെറിയ കാര്യമല്ല. ലിവിംങ് ടുഗദര്‍ ഇപ്പോഴാണെങ്കില്‍ പുതിയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നുകില്‍ പയ്യാന്‍ തേക്കും. അല്ലെങ്കില്‍ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തില്‍ നൂറ് ശതമാനം സത്യമാണ്.

ആ കാലത്ത് ലിവിങ് ടുഗദര്‍ ഒരു സാഹസം തന്നെയായിരുന്നു. സ്‌നേഹമാണ് എല്ലാ സാഹസങ്ങള്‍ക്കും നമ്മളെ പ്രേരിപ്പിക്കുന്നത്. ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരില്‍ ഒരു ആയൂര്‍വേദ ചികിത്സയ്ക്ക് പോയി. പിഴിച്ചില്‍ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ട് പേര്‍ കാണാന്‍ വന്നു. എക്‌സ്‌ക്‌ളൂസീവായി ഇന്റര്‍വ്യൂ തന്നാല്‍ കവര്‍ സ്റ്റോറിയായി ചെയ്യാമെന്നവര്‍ പറഞ്ഞു. വിവാഹിതരാവാന്‍ താല്‍പര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. കോട്ടയത്ത് ഒരു ഹോട്ടലില്‍ ഫോട്ടോഷൂട്ടും നടന്നു.

2000 ഡിസംബര്‍ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവര്‍ സ്റ്റോറി എംജി ശ്രീകുമാര്‍ വിവാഹിതനായി. ഭാര്യ ലേഖ എന്നായിരുന്നു. ആ സമയത്ത് ഞങ്ങള്‍ വിവാഹിതരല്ല. ഞങ്ങള്‍ക്ക് നല്ല പണിയാണ് കിട്ടിയത്. അങ്ങനെ ഞങ്ങള്‍ നേരെ മൂകാംബികയിലേക്ക് പോയി. അവിടെ നിന്നും ഞാന്‍ അമ്മയെ വിളിച്ചു. കല്യാണം കഴിക്കാന്‍ പോകുന്ന വിവരം അറിയിച്ചു. നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്, നിനക്കിഷ്ടപ്പെട്ടെങ്കില്‍ നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ ആരോടും ഞാന്‍ കല്യാണക്കാര്യം പറഞ്ഞില്ല.

മൂകാംബിക ക്ഷേത്രത്തില്‍ കല്യാണം കഴിച്ച് തിരുവനന്തപുരത്ത് വന്ന് ഞങ്ങള്‍ വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഞങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നു. അങ്ങനെ ഞങ്ങള്‍ വഴക്കിടാറില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു. ചിത്രം എന്ന സിനിമയാണ് എനിക്ക് വഴിത്തിരിവായത്. ലേഖയെ തന്നതും ആ സിനിമയാണ്.