കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ എം.ജി.ശ്രീകുമാറിനെ ചോദ്യം ചെയ്തു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

ബോള്‍ഗാട്ടിയില്‍ കായല്‍ തീരത്തോട് ചേര്‍ന്നുള്ള വീട് നിര്‍മിക്കാന്‍ കായല്‍ കയ്യേറ്റം നടത്തിയെന്നാണ് ആരോപണം. തീരദേശ സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നതെന്ന ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തത്. അടുത്ത മാസം കോടതിയില്‍ കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

കേസില്‍ മുളവുകാട് പഞ്ചായത്ത് അധികൃതരെയും ചോദ്യം ചെയ്യും. ചട്ടവിരുദ്ധ നിര്‍മാണത്തിന് അനുമതി നല്‍കിയതിനാണ് നടപടി. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിച്ചപ്പോള്‍ നിയമലംഘനം നടത്തിയെന്നാണ് ആരോപണം.