തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി മൈക്രോഫിനാന്‍സ് പദ്ധതിയുടെ പേരില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ ജപ്തി നടപടികള്‍ ആരംഭിച്ചു. പണം തിരിച്ചടക്കാത്തതിനേത്തുടര്‍ന്നാണ് നടപടി. പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ നേടിയത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വായ്പ നല്‍കിയ തുക വിനിയോഗിച്ചതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ പിന്നാക്ക സമുദായ കോര്‍പറേഷന്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ് നല്‍കിയിരുന്നു.
നിര്‍ദേശമനുസരിച്ച് വെള്ളാപ്പള്ളി നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പയെടുക്കാന്‍ രൂപീകരിച്ച വ്യാജ സംഘങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു. ഇതില്‍ ജില്ലാ മാനേജര്‍മാര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുളള റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് കൊല്ലം ജില്ലാ മാനേജര്‍ മാനേജിങ് ഡയറക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പ നല്‍കിയ അഞ്ചുകോടിയില്‍ 4.75 കോടിയും വകമാറ്റിയതായി കണ്ടെത്തിയിരുന്നു.

2014 ജൂണ്‍ 19നാണ് 250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ വെള്ളാപ്പള്ളിക്ക് വായ്പ അനുവദിച്ചത്. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തുക തിരിച്ചടക്കാന്‍ 2015 ഡിസംബര്‍ മൂന്ന് വരെയായിരുന്നു പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി ഈ നോട്ടീസിന് മറുപടി നല്‍കുകയോ, തുക തിരിച്ചടക്കുകയോ ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് ജപ്തി നടപടികള്‍ ആരംഭിച്ചത്. ജപ്തി നടപടികള്‍ ആരംഭിക്കുന്നതായി സൂചിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് കൊല്ലം ജില്ലാ ഓഫീസില്‍ നിന്നും എസ്എന്‍ഡിപിയുടെ കൊല്ലം ഓഫീസില്‍ എത്തിച്ചു.