തെക്കൻ ഇറ്റലിയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെ 60 പേർ മരിച്ചു. 80 പേരെ രക്ഷപെടുത്തി. ഇരുന്നൂറിലേറെപ്പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മറ്റിയോ പിയാന്റെദോസി വ്യക്തമാക്കി.

കടൽവഴി ആളുകളെ ഇറ്റലിയിൽ എത്തിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായി തുർക്കിയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. ആയിരങ്ങളാണ് എല്ലാ വർ‌ഷവും കടൽമാർഗം ഇറ്റലിയിൽ എത്തി അവിടെ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജീവൻ പണയപ്പെടുത്തിയാണ് കുടുംബത്തോടെയുള്ള ഈ സാഹസിക യാത്ര.