ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കുന്നതിന് ആവശ്യമായ വാർഷിക ശമ്പളം 38,700 പൗണ്ട് ആയി ഉയർത്തിയ നടപടി കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത് . പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച നിയന്ത്രണം കടുത്ത മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് പ്രതിപക്ഷത്തു നിന്നു മാത്രമല്ല ഭരണപക്ഷത്തിൽ നിന്നും അഭിപ്രായം ഉയർന്നുവന്നിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖർ മാത്രമല്ല മത സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ളവരും ഇത് കുടുംബാംഗങ്ങളെ തമ്മിൽ അകറ്റുമെന്ന അഭിപ്രായവുമായി രംഗത്തുവന്നു.

ഇതിന്റെയൊക്കെ ഫലമായി ഫാമിലി വിസയ്ക്കുള്ള ശമ്പളപരിധിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ശമ്പളം 38,700 പൗണ്ട് ആയി ഉയർത്താനുള്ള പദ്ധതിയിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയിരിക്കുന്നത്. പുതിയ വരുമാന പരുധി 29,000 പൗണ്ട് ആയിരിക്കും. നേരത്തെ വരുമാന പരുധി 18, 600 മാത്രമായിരുന്നു. ഭാവിയിൽ പടിപടിയായി വരുമാന പരുധി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ പിന്നീട് വരുമാന പരുധി ഉയർത്താനുള്ള സമയ ക്രമത്തെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

വരുമാന പരുധി കുറയ്ക്കാനുള്ള സർക്കാരിൻറെ നീക്കം യുകെയിലെ മലയാളികൾക്ക് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ . കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വരുമാന പരുധിയുടെ പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്. വരുമാന പരുധിയുടെ പേരിൽ അന്യരാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച യു കെ പൗരന്മാർക്ക് പോലും താങ്കളുടെ പങ്കാളികളെ കൊണ്ടുവരാൻ സാധിക്കാത്തത് പുതിയ നയത്തിനെതിരെ കടുത്ത പ്രതിഷേധം രൂപപ്പെടുന്നതിന് കാരണമായിരുന്നു. എന്നാൽ നിലവിലെ ശമ്പള പരുധിയായ 29,000 പൗണ്ടും മിക്ക കുടുംബാംഗങ്ങളെ സംബന്ധിച്ചും അപ്രാപ്യമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ റിയുണൈറ്റ് ഫാമിലി യുകെ പറഞ്ഞു.