നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവ് ഉണ്ടാകും. അമ്മയുടെ നിലപാട് തെറ്റാണെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്നുമാണ് മന്ത്രിയുടെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഇന്നലെ നല്‍കിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നുമാണ് ഡിജിപി പറഞ്ഞത്. ഇതിനിടെയില്‍ ദിലീപും നാദിര്‍ഷായും നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.