ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്വിംബ്രാനിലെ ഗ്രേഞ്ച് ആശുപത്രിയിൽ ജനുവരിയിൽ കോവിഡ് പോസിറ്റീവ് ആയതിനു ശേഷം അഡ് മിറ്റ് ആയപ്പോൾ ജീവിതം മാറിമറിയാൻ പോവുകയാണ് എന്നതിനെപ്പറ്റി ഒരു ധാരണയുമില്ലായിരുന്നു. 29 ആഴ്ച ഗർഭവതിയായ മറിയത്തിനും ഭർത്താവ് ഉസ് മാനും കുട്ടിയുടെ പേര് എന്തായിരിക്കണമെന്ന ചിന്തപോലും പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആസ് മ മൂർച്ഛിച്ച 27കാരിയായ മറിയത്തിൻെറ അവസ്ഥ കീഴ്മേൽ മറിഞ്ഞത് വളരെ പെട്ടെന്നാണ്. ഓക്സിജൻ ലഭ്യത കുറയുന്നതായി അനുഭവപ്പെട്ടു , ചുറ്റും നടക്കുന്നതൊന്നും കേൾക്കാൻ ആകുന്നില്ല. മുഖത്ത് ആരോ ശക്തിയായ വെള്ളം തളിച്ചു കൊണ്ടിരിക്കുന്നത് പോലെ.

മറിയത്തിന് സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല, എല്ലാവരോടും യാത്ര പറയാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ഇനി ഉണരുമോ എന്ന് ഉറപ്പില്ലാത്ത ഒരു ഉറക്കത്തിന് തയ്യാറാവാൻ മറിയത്തിനെ മാനസികമായി തയ്യാറെടുപ്പിക്കുകയായിരുന്നു ഡോക്ടർ. എല്ലാം സംഭവിച്ചത് വളരെ പെട്ടെന്നായിരുന്നു. വീട്ടിൽ ആയിരുന്ന ഭർത്താവിനോട് കാര്യം പറഞ്ഞു, ഒരു വയസ്സായ മകനെ ഒരു രാത്രി പോലും പിരിഞ്ഞിരുന്നിട്ടില്ലാത്തതാണ്. മാതാപിതാക്കളെയും വിളിച്ച് യാത്ര ചോദിച്ചു. ” ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത് ” എന്നാണ് അവർ ചോദിച്ചത്. ഞാൻ അത്രമാത്രം ഒറ്റപ്പെട്ടു ഭയത്തിൽ മുങ്ങി പോയിരുന്നു.

ജനുവരി 18ന് 1.17kg ഭാരമുള്ള കുഞ്ഞ് പിറന്നു. ആദ്യദിനങ്ങളിൽ ബേബി അഹമ്മദ് എന്നാണ് അവളെ വിളിച്ചത്. സിസേറിയത്തിനു ശേഷം പിറ്റേ ദിവസം ഡോക്ടർമാരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മറിയം കണ്ണുതുറന്നു. ആദ്യം നോക്കിയത് വയറ്റിലേക്ക് ആണ് അത് ഒഴിഞ്ഞുകിടക്കുന്നു. ഒരാഴ്ചത്തേക്ക് കുഞ്ഞിനെ കാണാൻ സാധിച്ചില്ല. നേഴ്സുമാർ റെക്കോർഡ് ചെയ്തു കൊണ്ടു വരുന്ന വീഡിയോകളിലൂടെ കുഞ്ഞിനെ കണ്ടു. ഒരാഴ്ചയ്ക്കുശേഷം ഐസിയുവിൽ നിന്ന് പുറത്ത് വന്നിട്ടാണ് കുഞ്ഞിനെ കണ്ടത്. വയറുകളും മറ്റുമായി ചുറ്റപ്പെട്ട നിലയിലാണെങ്കിലും അവളെ കണ്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു, മനസ്സും. പോരാളിയാണ് എന്റെ കുഞ്ഞ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഇത്രയും ധീരയായ ഒരു പെൺകുഞ്ഞിന് ഖദീജ എന്നല്ലാതെ മറ്റെന്ത് പേരാണ് വിളിക്കേണ്ടത്. എട്ടാഴ്ചകളിലെ ആശുപത്രി വാസത്തിനു ശേഷം അമ്മയും കുഞ്ഞും വീട്ടിലെത്തി. നാലുകിലോയ്ക്ക് അടുത്തു തൂക്കംവരുന്ന ആരോഗ്യവതിയായ കുഞ്ഞാണ് ഖദീജ ഇപ്പോൾ. ദമ്പതിമാർ ആരോഗ്യ പ്രവർത്തകർക്കും ദൈവത്തിനും നന്ദി പറയുന്നു.