ഗ്ലാസ്‌ഗോ: ഭീമന്‍ മുയല്‍ അറ്റ്‌ലസിന് ഒരു യജമാനനെ വേണം. ഏഴു മാസം മാത്രമേ പ്രായമുള്ളൂവെങ്കിലും ഒരു നായയേക്കാള്‍ വലിപ്പമുണ്ട് ഇവന്. ഗ്ലാസ്‌ഗോയിലെ കാര്‍ഡൊണാള്‍ഡിലുളള എസ്പിസിഎ സെന്ററിലെ ജീവനക്കാരുടെ പരിചരണത്തിലാണ് ഇപ്പോഴിവന്‍. ഉടമസ്ഥന് നോക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവന്‍ ഇവിടെയെത്തിയത്. അറ്റലസിനെ ഏറ്റെടുക്കാന്‍ താത്പര്യമുളളവര്‍ തങ്ങളെ സമീപിക്കാനാണ് എസ്പിസിഎ അറിയിക്കുന്നത്.
ഇപ്പോള്‍ തന്നെ ഒരു വലിയ ജീവിയാണ് ഇവന്‍. ഇനിയും വളരാനുമുണ്ടെന്ന് സെന്ററിന്റെ നടത്തിപ്പുകാരി അന്നാ ഒ ഡോണല്‍ പറഞ്ഞു. എല്ലാവരോടും വളരെപ്പെട്ടെന്ന് തന്നെ ഇണങ്ങുന്ന ഇവന്‍ ശാന്ത സ്വഭാവക്കാരനുമാണ്. സ്വന്തം സ്വഭാവം കൊണ്ട് തന്നെ എല്ലാവരുടെയും സ്‌നേഹവും ശ്രദ്ധയും ഇവന്‍ പിടിച്ചുപറ്റുന്നു. അത് കൊണ്ട് തന്നെ ഇവനായി അല്‍പ്പം പ്രത്യേകതകളുളള വീട് തന്നെയാണ് വേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇവന് താമസിക്കാന്‍ സാധാരണ മുയലിന് വേണ്ടതിനെക്കാള്‍ കൂടുതല്‍ സ്ഥലവും ആവശ്യമാണ്. നന്നായി പരിചരിക്കാന്‍ അറിയാവുന്ന ഒരാളെയാണ് ആവശ്യം. നേരത്തെ ഇത്തരം പ്രത്യേകതരം മൃഗങ്ങളെ പരിപാലിച്ച് ശീലമുളളവരുമാകണം. കോണ്ടിനെന്റല്‍ ജയന്റ്് റാബിറ്റ് ഇനത്തില്‍പ്പെട്ട മുയലുകളെ മുമ്പ് വളര്‍ത്തിയവരെയാണ് അനിമല്‍ ചാരിറ്റി തേടുന്നത്.