ആലപ്പുഴയില്‍ നിന്നും അറിയാതെ എത്തിയ ഒരു മിസ്‌കോളില്‍ തുടക്കം; കോളുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ജംസീല ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷി മുങ്ങി; നാല് ദിവസം കഴിഞ്ഞു വന്നു കൊണ്ടു പോയ കുഞ്ഞിനെ ഇടക്ക് എത്തിച്ച് വീണ്ടും മുങ്ങി; മുണ്ടക്കയത്ത് നിന്നും കഞ്ചാവ് കടത്തിന് പിടികൂടിയ പെണ്‍കുട്ടിയുടെ പടം കണ്ട് ഞെട്ടിയത് തളിപ്പറമ്പുകാരാണ്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് തളിപ്പറമ്പില്‍ നിന്നും കാണാതായ പുഴക്കുളങ്ങര മുബീന മന്‍സിലിലെ ജംസീല എന്ന യുവതി കഞ്ചാവ് കടത്തില്‍ എത്തിപെട്ടതിന്റെ കഥ ഇങ്ങനെയാണ്. ഒരു വട്ടം ജംസീലയുടെ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷഫീക്ക് ഫോണ്‍ വിളി ഒരു പതിവാക്കി.

സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോകാന്‍ തക്ക വിധത്തില്‍ അവരുടെ ബന്ധം വളര്‍ന്നു. ഒരു നാള്‍ അവര്‍ ഷഫീക്കിനൊപ്പം ഒളിച്ചോടി. അതാണിപ്പോള്‍ കഞ്ചാവ് കടത്തിലേക്കും ജയിലാകാനും ജംസീലക്ക് വിധിച്ചത്. കുമിളി ചെക്കു പോസ്റ്റിന് സമീപം വെച്ച് മൂന്നര കിലോ ഗ്രാം കഞ്ചാവുമായി പിടികൂടപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ ജംസീലയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തളിപ്പറമ്പുകാര്‍ ഞെട്ടി. 27 കാരിയും സുന്ദരിയുമായ ജംസീല ഒളിച്ചോടി പോയ ശേഷം എവിടെയാണ് കഴിയുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശികളായ ഷഫീക്ക്, അനൂപ്, എന്നിവര്‍ക്കൊപ്പം കോഴിക്കോട് സ്വദേശിനിയായ ഷീബയും ജംസീലക്ക് കഞ്ചാവ് കടത്തില്‍ കൂട്ടാണ്. തളിപ്പറമ്പിലെ ഒരു നാട്ടിന്‍ പുറത്തുകാരി സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ഒരു കഞ്ചാവ് കടത്ത് സംഘത്തില്‍ അംഗമായത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഷഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല തിരിച്ച് വീട്ടിലെത്തിയിരുന്നു. മത പരിവര്‍ത്തനത്തിനായി മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കോഴിക്കോട്ടെ ഒരു പള്ളിയില്‍ കൊണ്ടു പോവുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ ജംസീല അതിവേഗതയിലെത്തിച്ചേര്‍ന്ന ഒരു കാറില്‍ കയറി കുഞ്ഞിനേയും എടുത്ത് സ്ഥലം വിടുകയായിരുന്നു. ആ കാറില്‍ ആലപ്പുഴക്കാരന്‍ ഷഫീക്കുമുണ്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് ബോധപൂര്‍വ്വം വീട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കൊടുവില്‍ ഗള്‍ഫുകാരനായ ഭര്‍ത്താവ് ജംസീലയെ ഉപേക്ഷിച്ചിരുന്നു. കുഞ്ഞിനെ അവകാശപ്പെട്ട ഭര്‍ത്താവിന് അയാളുടെ വീട്ടില്‍ ഒരു നാള്‍ കാറുമായെത്തി മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ നല്‍കുകയും ചെയ്തിരുന്നു. എല്ലാം സിനിമാ സ്‌റ്റൈലില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള അവസ്ഥയിലേക്ക് ജംസീല വളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നീട് ജംസീലയെക്കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടെ ഷഫീക്കിനൊപ്പം പിടിയിലായതോടെയാണ് ജംസീലയും ഇതിലെ പ്രധാന കണ്ണിയാണെന്ന വിവരം പുറത്ത് വന്നത്. ഷഫീക്കിനും സംഘത്തിനുമൊപ്പം കുമിളി ചെക്ക് പോസ്റ്റിന് സമീപം വച്ച് കാറില്‍ സഞ്ചരിക്കവേയാണ് എക്സൈസ് അധികൃതര്‍ക്ക് ഇവരെക്കുറിച്ച് സംശയം ജനിച്ചത്. കാറിന് കൈ നീട്ടിയിട്ടും നിര്‍ത്താതെ പോവുകയും ചെയ്തു. അതോടെ എക്സൈസ് സംഘം അവരെ പിന്‍തുടര്‍ന്ന് കാര്‍ പിടികൂടിയെങ്കിലും ഷഫീക്കും ജംസീലയും കാറില്‍ നിന്നും മാറി കഞ്ചാവുമായി മറ്റൊരു ബസ്സില്‍ കയറിയിരുന്നു. തന്ത്ര പൂര്‍വ്വം എക്സൈസ് അധികൃതര്‍ കൂട്ടാളികളെക്കൊണ്ട് ഫോണ്‍ വിളിച്ച് ബസ്സില്‍ നിന്നും ഇറങ്ങാന്‍ പ്രേരിപ്പിച്ചു. അതോടെയാണ് ജംസീലയുള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഷഫീക്കിനൊപ്പം കഞ്ചാവ് കടത്താന്‍ അടുത്ത കാലം കൊണ്ടു തന്നെ ജംസീല വൈദഗ്ദ്യം നേടിയതായും അധികൃതര്‍ക്ക് അറിവായിട്ടുണ്ട്.